Skip to main content

നോളജ് ഇക്കണോമി; സംരംഭകത്വ വികസനത്തിൽ പുതുമാതൃകയുമായി എം.ജി സർവകലാശാല

           വിദ്യാർഥികളും അധ്യാപകരും നടത്തുന്ന പഠനഗവേഷണ കണ്ടുപിടുത്തങ്ങൾ പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും മാത്രമൊതുക്കാതെ വ്യവസായ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പ്പുമായി കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല. കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മൈക്രോ ഈവന്റിലാണ് ഇതു സംബന്ധിച്ച എം.ജി സർവകലാശാലയുടെ അവതരണം ശ്രദ്ധ നേടിയത്.

           ആഗോള മാറ്റങ്ങൾക്കനുസൃതമായി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതികളോടുചേർന്നു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർവകലാശാലയിൽ നടത്തുന്നതെന്ന് പദ്ധതി അവതരിപ്പിച്ച ബിസിനസ് ഇനൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ പറഞ്ഞു.

 

വിവിധ ശാസ്ത്രശാഖകളിൽ പഠനഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെട്ട മേഖലകളിൽ നൈപുണ്യ വികസനത്തിന് വഴിയൊരുക്കിയാണ് സർവകലാശാല അവരെ ആ മേഖലയിൽ സംരംഭകരായി മാറ്റുന്നത്. കണ്ടുപിടുത്തങ്ങൾ വ്യവസായ സംരംഭകർക്ക് കൈമാറുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. അക്കാദമിക് ചുമതകളെ ബാധിക്കാത്ത രീതിയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് അധ്യാപകർക്കും സർവകലാശാല അനുമതി നൽകിയിട്ടുണ്ടെന്നും ഡോ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

           വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തിൽ നടന്ന മൈക്രോ ഇവന്റിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് മേധാവി ഡോ. സന്തോഷ് തമ്പി അധ്യക്ഷത വഹിച്ചു. സർവകലാശാലാ പബ്ലിക് റിലേഷൻസ് ഓഫീസർ ജസ്റ്റിൻ ജോസഫ്ലെയ്‌സൺ ഓഫീസർ എസ്. പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്5284/2023

date