കാവും കുളവും..പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദർശനം ശ്രദ്ധേയം
കാവുകൾ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുൻനിർത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ. കേരളീയം പുഷ്പമേളയുടെ ഭാഗമായി ജവഹർ ബാലഭവനിൽ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിന്റെ പാരമ്പര്യം എടുത്തു കാട്ടുന്ന കാവും കുളവും തുളസിത്തറയും വരെ ഒരുക്കിയിട്ടുണ്ട്.
ക്ഷീണവും വിശപ്പും മാറ്റുന്നതിനും ഉത്തേജക ഔഷധമായും ഗോത്രവിഭാഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യപച്ച, പശ്ചിമഘട്ടത്തിൽനിന്നു കണ്ടെത്തിയ നാരങ്ങയുടെ മണവും സ്വാദുമുള്ള കുരുമുളക്, ത്വക് രോഗങ്ങൾക്ക് പരിഹാരം നൽകുന്ന വേമ്പട തുടങ്ങിയവയും ഇവിടെയുണ്ട്.
ഓരോ ഔഷധച്ചെടിയിലും അതിന്റെ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ഔഷധയോഗ്യമായ ഭാഗങ്ങൾ, ഗുണങ്ങൾ എന്നിവ രേഖപെടുത്തിയിട്ടുണ്ട്.
അന്യം വന്നു തുടങ്ങിയ ഓരില, മൂവില, തിപ്പലി, ആനച്ചുവടി, ശതാപൂവ്, ബലിപൂവ്, കീരിക്കിഴങ്ങ് തുടങ്ങി അനേകം ഔഷധസസ്യങ്ങളും രംഭ, കറിവേപ്പ്, വയണ, കറുവ, ആഫ്രിക്കൻ മല്ലി മുതലായ സുഗന്ധ സസ്യങ്ങളും കണ്ടറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അത്യപൂർവവും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മരമഞ്ഞൾ, മഞ്ചട്ടി, അരൂത , മൂന്നിനം കൊടുവേലി, കരിങ്കുടങ്ങൾ, ഗരുഡക്കൊടി തുടങ്ങി വിവിധ ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളും ഇവിടെക്കാണാം.
ഫ്ളവർഷോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രദർശനത്തിൽ വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ആയുർവേദ കോളജും പൂജപ്പുര ആയുർവേദ ഗവേഷണകേന്ദ്രവും ഫാർമകോഗ്നോസി യൂണിറ്റും സംയുക്തമായും ഇവിടെ ഔഷധ സസ്യ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
പി.എൻ.എക്‌സ്. 5286/2023
- Log in to post comments