സെമിനാർ - ക്ഷേമവും വളർച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകൾ
*ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമ്പത്തിക വളർച്ച ഉയർത്തി
കേരളത്തിലെ ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും സാമ്പത്തിക വളർച്ചക്ക് അടിത്തറ പാക്കിയതായി 'ക്ഷേമവും വളർച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകൾ' എന്ന വിഷയത്തിൽ മാസ്‌കോട് ഹോട്ടലിൽ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനായി കൂടുതൽ ജനക്ഷേമ പരിപാടികൾ ആവിഷ്‌കരിക്കണം. വയോജന പരിപാലനം, പരിസ്ഥിതി പരിപാലനം എന്നിവയാണ് വികസന രംഗത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും കേരളം ഇന്ന് നേരിടേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക രംഗത്തെ നിലപാടുകൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, സഹകരണ, തദേശസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. സമ്പന്നമായ മാനുഷികവും പ്രകൃതിദത്തവുമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ സ്വീകരിച്ച്, സാമ്പത്തിക പരിമിതികൾ പരിഹരിച്ചുകൊണ്ട് ഉയർന്നുവരുന്ന വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുന്ന ഒരു പാത രൂപപ്പെടുത്താൻ കേരളത്തിനു കഴിയുമെന്നും സെമിനാറിൽ അഭിപ്രായമുണ്ടായി.
മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ അളക്കാനാവില്ലെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ 40 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. സാമൂഹ്യക്ഷേമത്തിൽ ഊന്നിയുള്ള സാമ്പത്തിക വളർച്ച എന്ന കേരള മോഡൽ വികസനം ഏറെ പ്രശംസയർഹിക്കുന്നു. വികസന രംഗത്ത് മുന്നോട്ടു പോവാൻ സംസ്ഥാനത്തെ കാർഷിക, പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളും അധികാര വികേന്ദ്രീകരണ മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മികച്ച മുന്നേറ്റം കൈവരിക്കാനായാൽ സ്വയം തന്നെ നാടിന്റെ വളർച്ച ത്വരിതപ്പെടുമെന്ന് മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ചെയർമാനും ആർ.ബി.ഐ മുൻ ഗവർണറുമായ സി. രംഗരാജൻ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിൽ, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ കാര്യത്തിലും തൊഴിൽ ഉറപ്പു വരുത്തുന്ന കാര്യത്തിലും കേരളം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയിലെ മുൻ പ്രൊഫസറും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനുമായ പ്രഭാത് പട്നായിക് പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്തെ മത നിരപേക്ഷതയും ജനങ്ങളുടെ സൗഹാർദവും അട്ടിമറിക്കുകയാണെന്നും ഇതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെക്കുകയാണെന്നും ഇതിനെതിരെ ജനങ്ങൾ അണിനിരക്കേണ്ടതുണ്ടെന്നും അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. പ്രൊഫ. വെങ്കിടേഷ് ആത്രേയ, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. വീരാമണി തുടങ്ങിയവരും പാനലിസ്റ്റുകളായിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി പുനീത് കുമാർ വിഷയാവതരണം നടത്തി.
പി.എൻ.എക്‌സ്. 5350/2023
- Log in to post comments