Skip to main content

കൊച്ചി മെട്രോ, വാട്ടർ മെട്രോ വികസനം അതിവേഗം പൂർത്തിയാക്കും: മുഖ്യമന്ത്രി

          കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസനം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

          എസ്.എൻ ജംഗ്ഷനിൽ നിന്ന് അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ  12.5 ലക്ഷത്തിൽ അധികം ആളുകൾ ഉപയോഗിച്ചു.അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ്  വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.  1136.83 കോടി രൂപ  ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം  വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തും. കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

          കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ്‌വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ്) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നുവെന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎംലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.  ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ   15ആം സ്ഥാനത്ത് ഇക്കാലയളവിൽ കേരളമെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

          കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്‌റ്റ്വെയർ ലാബിൽ മാത്രം ഒരു  വർഷം കൊണ്ട് ആയിരത്തോളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. എട്ട് മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500  എഞ്ചിനീയർമാർ  ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി രണ്ട് ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.  ടിസിഎസിനു കാക്കനാട് കിൻഫ്രയുടെ 36 ഏക്കർ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയയാവുമ്പോൾ 5000 എഞ്ചിനീയർമാർക്കും രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10,000 പേർക്കും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

          കളമശ്ശേരിയിൽ കിൻഫ്രയുടെ 30 ഏക്കറിൽ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാർക്ക് പ്രവർത്തനമാരംഭിച്ചു. പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയിൽ അരൂരിൽ  150 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.  കളമശ്ശേരിയിൽ കിൻഫ്രയുടെ 10 ഏക്കറിൽ പൂർത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.

          ഭക്ഷ്യസംസ്‌കരണ മേഖലയിൽ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്അമേരിക്കൻ മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്സ് ഗ്രൂപ്പ് കൊച്ചിയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്  ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. ഇതിലൂടെ  ബിൽടെക്ആസ്‌കോ ഗ്ലോബൽഅറ്റാച്ചിട്രൈസ്റ്റാർവെൻഷ്വർസിന്തൈറ്റ്മുരുളിയസ്വരബേബിനെസ്റ്റോഅഗാപ്പെ തുടങ്ങിയ 29 കമ്പനികൾ സംസ്ഥാനത്ത്  നിക്ഷേപത്തിന് തയ്യാറായി. ഇത്തരത്തിൽ അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.

          കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററിന്റെ ഭാഗമായി 1710  ഏക്കർ ഭൂമിയിൽ 85 ശതമാനം  ഏറ്റെടുത്തുകഴിഞ്ഞു.  ദക്ഷിണേന്ത്യയിലെ ആദ്യത്തെ  ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഇൻഫോ പാർക്കിന് സമീപം അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ നിർമ്മാണമാരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

          'നാളെയുടെ പദാർത്ഥംഎന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ ആണ് ഗ്രഫീൻ ഉൽപാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.  ലോകത്താദ്യമായി ഗ്രാഫീൻ പോളിസി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന  മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ- ഡിസ്‌ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു.

          വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുമ്പോൾ കയറ്റുമതി വികസനം  പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും.  ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയിൽ ലാൻഡ് പൂൾ രീതിയിൽ കണ്ടെത്തും.  ഇത്തരം ഇടപെടലുകളാണ്  നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നടത്തുന്നത്. അത് ജനങ്ങളുടെ മനസിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്5839/2023

date