Skip to main content

ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ വേദിയാണ് നവകേരള സദസ്സ്: മന്ത്രി പി പ്രസാദ്

ജനാധിപത്യത്തിൽ ജനങ്ങളുടെ ഇച്ഛക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന ബോധ്യത്തിലാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആര്യനാട് നസ്രത്ത് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന  അരുവിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി  പ്രഭാത യോഗത്തിൽ പങ്കെടുത്തു. സ്വപ്നങ്ങളിൽ മാത്രമാണ് ഭരണകൂടം ജനങ്ങളിലേക്ക് എത്തുന്നതെന്നും ഇന്നത് യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. ഊരു മൂപ്പനായ വിക്രമൻ കാണി യോഗത്തിൽ മുഖ്യമന്ത്രിയുമായി സംവദിച്ചു. കാഴ്ച പരിമിതയായ അദ്ധ്യാപിക വിജിമോൾ  കാഴ്ച പരിമിതരുടെ ബുദ്ധിമുട്ടുകൾ വിശദീകരിച്ചു.സംസ്ഥാന സർക്കാർ നടത്തുന്ന ഗുണപരമായ ഇടപെടലുകൾക്ക് അവർ നന്ദിയും  അറിയിച്ചു. ഇങ്ങനെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടാണ് ഭാവി കേരളം സൃഷ്ടിക്കുന്നതിനുള്ള നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാകുന്നത് ഈ സാഹചര്യത്തിലാണ്. വികസനത്തിലൂടെ ബഹുദൂരം കേരളത്തെയെത്തിക്കുക എന്നതാണ് നവകേരളം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതി ദരിദ്രരില്ലാത്തഭവന രഹിതരില്ലാത്തഭൂരഹിതരില്ലാത്ത കേരളമാകണം സൃഷ്ടിക്കപ്പെടേണ്ടത്. വിദ്യാഭ്യാസ ,ചികിത്സ സൗകര്യങ്ങളുള്ള കർഷക സൗഹൃദമാർന്ന ശാന്തിയും സമാധാനവുമുള്ള കേരളമാണ് നമുക്കാവശ്യം. പതിനായിരക്കണക്കിന് മനുഷ്യർ ഓരോ പരിപാടിയിലും പങ്കെടുക്കുന്നത് ബഹിഷ്‌ക്കരണ ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞാണ്. സാധാരണക്കാരുടെ ചിന്തകളെ മനസ്സിലാക്കുന്ന സർക്കാർ പ്രതി സന്ധികളിൽ തളരാതെ കേരളത്തെ കൈ പിടിച്ചുയർത്തുകയാണെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

പി.എൻ.എക്‌സ്. 6008/2023

date