Skip to main content

സര്‍ക്കാര്‍ ലക്ഷ്യം ഭൂരഹിതര്‍ ഇല്ലാത്ത കേരളം: മന്ത്രി പി. രാജീവ്

ജില്ലാ പട്ടയമേള ഏലൂരില്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടന്നു  

ഭൂരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടയ വിതരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കേരളത്തിന് ഇതു പുതിയ ചരിത്രമാണ്. രണ്ടരവര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യാനായത് അഭിമാനകരമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ  ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും 830 കുടുംബങ്ങളുടെ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

830 പട്ടങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 600 എല്‍.ടി പട്ടയങ്ങളും, 75 ദേവസ്വം പട്ടയങ്ങളും,1964 ഭൂപതിവ് ചട്ടപ്രകാരം പഞ്ചായത്ത് പ്രദേശത്തെ 63 കുടുംബങ്ങള്‍ക്കും 1995 ഭൂപതിവ് ചട്ടപ്രകാരം മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയിലെ 21 കുടുംബങ്ങള്‍ക്കും വനാവകാശ നിയമ പ്രകാരം 67 കുടുംബങ്ങള്‍ക്കും പട്ടയങ്ങള്‍ വിതരണം ചെയ്തു.

ആലുവ താലൂക്ക് 30, കോതമംഗലം താലൂക്ക് 21, കണയന്നൂര്‍ താലൂക്ക് 13, മൂവാറ്റുപുഴ താലൂക്ക് 5, കുന്നത്തുനാട് താലൂക്ക് 8, പറവൂര്‍ താലൂക്ക് 3, കൊച്ചി താലൂക്ക് 8 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, പി.വി ശ്രീനിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്,  ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഡി സുജില്‍,  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date