Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും : മന്ത്രി ഏ സി മൊയ്‌തീന്‍

സംസ്ഥാനത്ത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഏ സി മൊയ്‌തീന്‍. തൃശൂരില്‍ പഞ്ചായത്ത്‌ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വീട്ടില്‍ സ്ഥലപരിമിതിമൂലം രണ്ടോ മൂന്നോ റേഷന്‍കാര്‍ഡുമായി കഴിയുന്ന ഗുണഭോക്താക്കളുണ്ട്‌. അവരെ കണ്ടെത്തിയാണ്‌ പദ്ധതി നടപ്പിലാക്കിവരുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അമ്പത്തൊന്നായിരത്തിലേറെ വീടുകള്‍ അര്‍ഹരായവര്‍ക്ക്‌ നിര്‍മിച്ചു നല്‍കി. രണ്ടായിരത്തിലധികം വീടുകള്‍ മാര്‍ച്ച്‌ 31 നകം നിര്‍മിച്ചു നല്‍കും. കുറഞ്ഞകാലം കൊണ്ടുത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 93 ശതമാനം വരെയെത്തിക്കാനും സര്‍ക്കാരിനായി. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 14 ശതമാനം മാത്രമാണ്‌ വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 4600 തസ്‌തികകള്‍ സൃഷ്ടിക്കും. ഇതിലൂടെ 6000 കോടി രൂപ മുതല്‍മുടക്കി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഒട്ടേറെ നിയമനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. പഞ്ചായത്തുകളില്‍ 780 തസ്‌തികളിലും നഗരസഭകളില്‍ 1800 ല്‍ അധികം തസ്‌തികകളിലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 177 തസ്‌തികകളിലും നിയമനം നടത്താന്‍ സര്‍ക്കാരിനു സാധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നഗര ഭരണ പ്രദേശങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സഹായമായി 200 കോടി രൂപയാണ്‌ നല്‍കിയത്‌. പ്രളയാനന്തര സഹായമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ 275 കോടി നല്‍കി. പ്രളത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനു മാത്രം 1000 കോടി രൂപ നല്‍കും. മാതൃകാപരമായ ജില്ലാപദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്തുകള്‍ക്ക്‌ 40 കോടിരൂപ വകയിരുത്തിയിട്ടുണ്ട്‌. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സംസ്ഥാന-കേന്ദ്ര വാര്‍ഷിക പദ്ധതി 39,000 കോടി രൂപയാണ്‌. ഇത്തരത്തില്‍ മികച്ച മാര്‍ഗരേഖ തയ്യാറാക്കി ഭാവനാപൂര്‍ണമായ പദ്ധതികള്‍ തയ്യാറാക്കാന്‍ സര്‍ക്കാരിനാവും. സ്‌ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും പദ്ധതി പണം വളരെ മികച്ച രീതിയില്‍ ചെലവഴിക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വ്യവസായ വകുപ്പുമായി സഹകരിച്ച്‌ പുതിയ സംരംഭങ്ങള്‍ പഞ്ചായത്തുതലം മുതല്‍ നടപ്പിലാക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ അഡ്വ. കെ. തുളസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂ ട്യൂബ്‌ ചാനലിന്റെ ഉദ്‌ഘാടനവും മന്ത്രി ഏ സി മൊയ്‌തീന്‍ നിര്‍വഹിച്ചു. കില തയ്യാറാക്കിയ അതിജീവനത്തിന്റെ അനുഭവ പാഠങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഡോ. പി.കെ. ബിജു നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌സ്‌ ചേമ്പര്‍ പ്രസിഡണ്ട്‌ വി.കെ. മധു ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.കെ. ജോസ്‌, കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എസ്‌. ഹരികിഷോര്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരിതോമസ്‌, ലോക്കല്‍ ഗവ. കമ്മീഷന്‍ ചെയര്‍മാന്‍ സി.പി. വിനോദ്‌, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ ആര്‍. സുഭാഷ്‌, കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കര്‍, കേരള ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി പി. എസ്‌ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

date