Skip to main content

കെട്ടിക്കിടക്കുന്ന പെർമിറ്റ്/ഒക്യുപൻസി അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും: മന്ത്രി എ.സി. മൊയ്തീൻ

കെട്ടിക്കിടക്കുന്ന പെർമിറ്റ്/ഒക്യുപൻസി അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും: മന്ത്രി എ.സി. മൊയ്തീൻ

കൊച്ചി: വീട് വെക്കുന്നതിനുള്ള അനുമതിക്കും ഒക്യുപെൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. കൊച്ചി കോർപ്പറേഷനിലെ കെട്ടിക്കിടക്കുന്ന പെർമിറ്റ്/ഒക്യുപെൻസി അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള ഫയൽ അദാലത്ത് എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട് വെക്കാനുള്ള അനുമതിക്ക് പ്രയാസങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലത്തിൽ അദാലത്തുകൾ നടത്തി പരാതികൾ ഉടൻ തീർപ്പാക്കും. സോണൽ കൗണ്ടറുകളിൽ പരിഹരിക്കാൻ കഴിയാത്തവ ജില്ലാതലത്തിലും ആവശ്യമെങ്കിൽ ജില്ലാതലത്തിലും പരിഹരിക്കും. 

പെർമിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് മന്ത്രി കർശന നിർദേശം നൽകി. അപേക്ഷയിൽ തകരാർ ഉണ്ടെങ്കിൽ ആദ്യത്തെ തവണ തന്നെ അപേക്ഷരോട് വ്യക്തമാക്കണം. നിയമം ലംഘിച്ചുകൊണ്ടുള്ള നിർമ്മാണങ്ങൾ നടത്തിയവരെ സർക്കാർ സഹായിക്കില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനുള്ള വേദിയല്ല അദാലത്ത് എന്നും മന്ത്രി പറഞ്ഞു. 

ഇ-ഗവേണൻസിന്റെ ഭാഗമായി കെട്ടിട നിർമ്മാണ അനുമതി അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിൽ പ്രശ്നങ്ങളുണ്ടായതായി മേയർ സൗമിനി ജെയിൻ പറഞ്ഞു. ഇതേ തുടർന്ന് അപേക്ഷകൾ മാനുവലായി പാസാക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. നെൽവയൽ സംരക്ഷണ നിയമം, തണ്ണീർത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം എന്നിവയുടെയും വിവിധ വകുപ്പുകളുടെ അനുമതിയും ലഭിക്കാത്തതു മൂലവും തീർപ്പുകൽപ്പിക്കാനാകാത്ത അപേക്ഷകളുണ്ട്. ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കുന്നതിനാൽ പരാതികൾക്ക് സത്വര പരിഹാരമുണ്ടാകുമെന്നും മേയർ പറഞ്ഞു. 

കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കാനുള്ള തീരുമാനം കൊച്ചി കോർപ്പറേഷനിലാണ് ആദ്യമായി നടപ്പാക്കുന്നത്. 

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിരുന്നതിനാൽ ഓൺലൈൻ വഴി പെർമിറ്റ് അപേക്ഷ പരിഗണിക്കാൻ കഴിയാതിരുന്ന മൂന്ന് പേരുടെ അപേക്ഷകൾ തീർപ്പാക്കി. 1200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് അനുമതി നൽകാം എന്ന 2018ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. 

പള്ളുരുത്തി സോണൽ ഓഫീസിൽ അപേക്ഷ നൽകിയ ടി.എ. ബദറുദ്ദീൻ, ഫിറോസ് - അനിത എം.അലി, ഇടപ്പള്ളി സോണൽ ഓഫീസിൽ അപേക്ഷ നൽകിയ സി.ആർ. ബേബി - ജമീല ബേബി എന്നിവർക്കാണ് അനുമതി നൽകിയത്. 

മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ അൻസാരി, മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ഹാരിസ്, നികുതി - അപ്പീൽ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, കൗൺസിലർമാരായ കെ.ജെ. ആന്റണി, സുധ ദിലീപ് കുമാർ, കോർപ്പറേഷൻ സെക്രട്ടറി ആർ. എസ്. അനു തുടങ്ങിയവർ പങ്കെടുത്തു.

date