Skip to main content

മത്സ്യത്തൊഴിലാളി ഭവന പദ്ധതി : മുട്ടത്തറയില്‍ രണ്ടരകോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യം ഒരുക്കും - മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ

മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരംഭവനം നല്‍കുന്ന ഫീഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മ്മിക്കുന്ന സ്വപ്ന ഭവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ടരകോടി രൂപ അധികമായി ചെലവഴിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്ര .ജെ.മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞുഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുട്ടത്തറ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയായിരുന്നു മന്ത്രി.

പദ്ധതിക്കായി അനുവദിച്ച മൂന്ന് ഏക്കര്‍ സ്ഥലത്ത് 500 പേര്‍ക്ക് ഇരിക്കാവുന്ന കമ്മ്യൂണിറ്റി ഹാള്‍, കുറഞ്ഞ ചെലവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന മാവേലി സ്റ്റോര്‍, കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കായുള്ള അംഗനവാടി, ആവശ്യമായ റോഡ് നിര്‍മ്മാണം, വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോര്‍ റൂം, കളിസ്ഥലം, കുടിവെള്ളം, സാനിറ്റേഷന്‍ വര്‍ക്കുകള്‍, ചുറ്റുമതില്‍, ഡ്രൈനേജ് സിസ്റ്റം, ഹൈമാസ് ലൈറ്റുകള്‍, ലൈബ്രറി സംവിധാനം എന്നിവയ്ക്കായാണ് രണ്ടരകോടി രൂപ ചെലവിടുന്നത്.   എട്ട് വീതമുള്ള 24 യൂണിറ്റുകളായായി 192 ഭവനങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. 

ഭവനങ്ങളുടെ ടൈല്‍സ് ജോലികള്‍ പൂര്‍ത്തീകരിച്ച് പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.   ഓരോ യൂണിറ്റിലും താഴെയും മുകളിലുമായി നാലു ഭവനങ്ങള്‍ വീതമാണ് നിര്‍മ്മിക്കുന്നത്. ഓരോ ഭവനത്തിനും ഒരു ഹാള്‍, രണ്ട് കിടപ്പു മുറികള്‍, അടുക്കള എന്നിവ ഉണ്ടായിരിക്കും.  ഫെബ്രുവരി അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിച്ച് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.     

പി.എന്‍.എക്‌സ്.41/18

 

 

 

 

 

 

 

 

date