രുചിഭേദങ്ങളുടെ ആറന്മുള സദ്യയുമായി പുത്തരിക്കണ്ടത്തെ 'ടേസ്റ്റ് ഓഫ് കേരള'
കാസർഗോട്ടെ ആപ്പിൾ പായസം മുതൽ ആറന്മുളയിലെ വള്ളസദ്യ വരെയുള്ള രുചിക്കൂട്ടൊരുക്കി പുത്തരിക്കണ്ടം മൈതാനത്തെ 'ടേസ്റ്റ് ഓഫ് കേരള' ഫുഡ് ഫെസ്റ്റ്. നാടൻ പലഹാരങ്ങൾ മുതൽ ചിക്കൻ മുസാബ ബിരിയാണി വരെ നീളുന്ന നൂറിലേറെ വിഭവങ്ങളാണ് ഇവിടെ തീൻമേശയിൽ നിരക്കുന്നത്. കോഴി പൊരിച്ചത്, മുട്ടസുർക്ക, ചീപ്പ് അപ്പം, ചുക്കപ്പം കോമ്പോയുടെ 'ചിക്കൻ കേരളീയ'നാണ് ടേസ്റ്റ് ഓഫ് കേരളയിലെ വേറിട്ട വിഭവം; വില 150 രൂപയും.
കാഞ്ഞങ്ങാടുനിന്നുള്ള രാബിത്തയുടെ ഷിഫാ കാറ്ററിംഗിന്റെ ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ്, പാലട പായസത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലബാർ സ്റ്റൈൽ മട്ടനും ചിക്കൻ പൊള്ളിച്ചതും വറുത്തരച്ച കോഴിക്കറിയും ഇവിടത്തെ പ്രത്യേകതയാണ്.
ബിരിയാണികൾ മാത്രമായി 'കോഴിക്കോടിന്റെ മുഹബത്ത്' സന്ദർശകരെ കാത്തിരിക്കുന്നു. ചിക്കൻ ലഗോൺ ദം ബിരിയാണി, സ്പെഷ്യൽ ചിക്കൻ മുസാബ ബിരിയാണി, മട്ടൻ ബിരിയാണി, തലശ്ശേരി ദം ബിരിയാണി , അങ്ങനെ പലതരം ബിരിയാണികളുടെ കലവറയും ഒരുക്കിയിട്ടുണ്ട്.
പ്രസിദ്ധമായ ആറന്മുള സദ്യയുടെ രുചി അനന്തപുരിക്ക് പരിചയപ്പെടുത്തുകയാണ് ചോതി കാറ്ററേഴ്സ്. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികൾ, അവിയൽ, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്റൂട്ട് കിച്ചടികൾ, അച്ചാറുകൾ, സാമ്പാർ, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ വെറും 260 രൂപയ്ക്കാണ് ഇവിടെ വിളമ്പുന്നത്. സദ്യയുടെ പെരുമ ഇവിടെ തീരുന്നില്ല. മലമുകളിൽ നിന്നുള്ള ഊട്ടുപുരക്കാർ ഒരുക്കുന്നതാവട്ടെ, 55 വിഭവങ്ങളുള്ള രാജകീയ സദ്യയാണ്.
വമ്പൻ സദ്യകൾക്കിടയിൽ കേരളത്തിന്റെ തനത് ചമ്പാ, ഗോതമ്പ്, മരുന്ന് കഞ്ഞി വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. മില്ലറ്റ് ഇനത്തിൽ പെടുന്ന തിന ബിരിയാണി 60 രൂപയാണ് നിരക്ക്. തിന കഞ്ഞിയും പായസവും കൂവരക് പൊടിയും റാഗി ഔലോസ് പൊടിയും അടക്കം വിവിധ ചെറുധാന്യ ഉത്പ്പന്നങ്ങൾക്കായും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
മലയാളികൾ ഏറെ ഉപയോഗിക്കുന്ന അച്ചാറുകൾ, ആവിയിൽ വേവിക്കുന്ന വിഭവങ്ങൾ, ഉന്നക്കായ, ഇലാഞ്ചി, ചട്ടിപത്തിരി, ഇറാനിപോള, കിണ്ണത്തപ്പം തുടങ്ങിയ തനത് വിഭവങ്ങളുട ജനപ്രിയ വിഭവങ്ങളും അന്വേഷിച്ചെത്തുന്നവരെ കാത്തിരിക്കുന്നത്.
പി.എൻ.എക്സ്. 5308/2023
- Log in to post comments