Skip to main content

കോങ്ങാടില്‍ ആദ്യഘട്ട ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി

 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍ പരിശോധന ഊര്‍ജ്ജിതമാക്കി. നിലവിലെ രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ലക്ഷണങ്ങളുള്ളവരുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി. ലക്ഷണങ്ങളില്ലാത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട പരിശോധന ഇന്ന് (ആഗസ്റ്റ് 14) ആരംഭിക്കും. പഞ്ചായത്തിലെ 5, 6 വാര്‍ഡുകളില്‍ നാല് ദിവസങ്ങളിലായി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 271 പേരെയാണ് പരിശോധിച്ചത്. പഞ്ചായത്തില്‍ 29 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10 പേര്‍ രോഗമുക്തരായി. 19 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

പഞ്ചായത്തിലെ ആദ്യ കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 156 പേരെ പരിശോധിച്ചതില്‍ നിന്നാണ് രോഗികളെ കണ്ടെത്താനായത്. ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ടീം സര്‍വേ നടത്തി രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കോവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പരിശോധനയ്ക്കു ശേഷം ലക്ഷണങ്ങളില്ലാത്തവരേയും പൊതു ഇടങ്ങളില്‍ കൂടുതലായി ജോലി ചെയ്യേണ്ടി വരുന്നവരേയും പരിശോധനയ്ക്ക് വിധേയമാക്കും. കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പരിശോധന സംഘടിപ്പിക്കുന്നത്. പരിശോധന നടത്തേണ്ടവരെ 108 ആംബുലന്‍സിലാണ് എത്തിക്കുന്നത്.

രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കോങ്ങാട് പഞ്ചായത്തിലെ പട്ടികജാതി ഹോസ്റ്റലില്‍ തയ്യാറാക്കിയിട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പരിശോധന ആരംഭിക്കും. നിലവില്‍ 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ മാട്ടുമട അംഗന്‍വാടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂം തുറക്കും.

പഞ്ചായത്തിലെ വാര്‍ഡ്തല സമിതി നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും ക്വാറന്റൈന്‍ ലംഘനം മുതലായവ തടയുന്നതിനാവശ്യമായ നടപടികളെടുക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കുള്ള അവശ്യസാധനങ്ങള്‍ വാര്‍ഡ്തലത്തില്‍ രൂപീകരിച്ചിട്ടുള്ള വളണ്ടിയര്‍മാരുടെ അഞ്ചംഗ ടീം എത്തിച്ചു നല്‍കും. കൂടാതെ ഇവര്‍ക്കാവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ടീം നല്‍കുന്നുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന 60 പേരെങ്കിലും ഉണ്ടാകുമ്പോഴാണ് പ്രദേശത്തെ ക്ലസ്റ്ററായി  പ്രഖ്യാപിക്കുക. നിലവില്‍ പ്രദേശത്ത് ഉറവിടമറിയാത്ത രോഗികള്‍ ഇല്ല. എല്ലാവരും സമ്പര്‍ക്ക രോഗികളാണ്.

date