Skip to main content

ഡ്രൈവിംഗ് ടെസ്റ്റുകള്‍ 17 മുതല്‍ പുനരാരംഭിക്കും

 

 

കോവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ജില്ലയിലെ ആര്‍.ടി ഓഫീസുകളിലും സബ് ആര്‍.ടി ഓഫീസുകളിലും സെപ്റ്റംബര്‍ 17 മുതല്‍ പുനരാരംഭിക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി ശിവകുമാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരു ദിവസം 30 പേര്‍ക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് പങ്കെടുക്കാന്‍ അനുവാദം നല്‍കുക. ലോക് ഡൗണിനു മുന്‍പ് ലേണേഴ്‌സ് ലൈസന്‍സ് എടുത്തവരോ ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമേ ഒക്ടോബര്‍ 15 വരെ നടക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ സ്ലോട്ട് ബുക്ക് ചെയ്യരുത്.

ചുമ, പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ ക്വാറന്റൈനിലുള്ള അംഗങ്ങള്‍ ഉള്ളവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോയെത്തി 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍, മറ്റ് നിരോധിത മേഖലകളില്‍ നിന്നുള്ളവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ താല്‍ക്കാലികമായി ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. ഈ വിഷയങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് മെമ്പറോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ടെസ്റ്റിന് എത്തുന്ന സമയത്ത് ഹാജരാക്കണം.

ഇരുചക്രവാഹനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിങിന് എത്തുന്നവര്‍ ഓരോരുത്തരും പ്രത്യേകം ഹെല്‍മറ്റ് കൊണ്ടുവരേണ്ടതാണ്. ഒരാള്‍ ഉപയോഗിച്ച ഹെല്‍മറ്റ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ടെസ്റ്റിന് എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്. സാമൂഹിക അകലവും പാലിക്കണം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന മൈതാനത്ത് അപേക്ഷകര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂയെന്നും ഇവര്‍ക്കൊപ്പം മറ്റാരും അനുഗമിക്കാന്‍ പാടില്ലെന്നും ആര്‍.ടി.ഒ പി. ശിവകുമാര്‍ അറിയിച്ചു.

date