Skip to main content

കൊടുവായൂര്‍ മേഖലയെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

 

 

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത്  പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ച് സമ്പര്‍ക്ക രോഗബാധ കുറയ്ക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ ശുപാര്‍ശപ്രകാരമാണ് പ്രദേശത്തെ കണ്ടെയ്ന്‍മെന്റ്് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 കൊടുവായൂര്‍ റോഡ് മരിയന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെയും ചിറ്റൂര്‍ റോഡ് നൊച്ചൂര്‍ ജംഗ്ഷന്‍ മുതല്‍ ആലത്തൂര്‍ റോഡ് പിട്ടുപീടിക  ജംഗ്ഷന്‍ വരെയും കുഴല്‍മന്ദം റോഡ് നവക്കോട്  പാലം വരെയുള്ള റോഡുകളുടെ ഇരുവശത്തും 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന എല്ലാ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

 

കണ്ടെയ്ന്‍മെന്റ്് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ പ്രധാന നിയന്ത്രണങ്ങള്‍:

 

1. പ്രദേശത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടുള്ളതല്ല.

 

2. മറ്റു സ്ഥലങ്ങളില്‍ നിന്നും ഉള്ള ആളുകളുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

 

3. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ താമസിക്കുന്ന ആളുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പാടുള്ളൂ.

 

4. പ്രായമായവര്‍,  ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിന് അല്ലാതെ  പുറത്തിറങ്ങരുത്.

 

5. വീടുകളിലും പൊതുസ്ഥലങ്ങളിലും ഉള്ള ഒത്തുചേരല്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.

 

6. പ്രദേശത്ത് ചരക്കുവാഹനങ്ങള്‍ പ്രവേശിക്കുന്നതും ചരക്കുകള്‍ കയറ്റി ഇറക്കുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

 

7. പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ദീര്‍ഘദൂര ബസ്സുകള്‍ക്ക് മേഖലയിലൂടെ കടന്നുപോകാം.  എന്നാല്‍ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നും ആളുകളെ കയറ്റുവാനോ  ഇറക്കുവാനോ പാടില്ല.

 

8. മെഡിക്കല്‍ ഷോപ്പുകള്‍,  മില്‍മ ബൂത്ത്,  പെട്രോള്‍ പമ്പ് എന്നിവ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാം.  പാല്‍  സംഭരണം/ വിതരണം, ഗ്യാസ് വിതരണം എന്നിവ നടത്താം.

 

9. ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലന്‍സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ബാങ്ക്, എടിഎം, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കണം.

 

10. കോവിഡ്-19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. ഇവിടെ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം ഓഫീസ് മേധാവിക്ക് തീരുമാനിക്കാം. മറ്റ് ഓഫീസുകളില്‍  അത്യാവശ്യങ്ങള്‍ക്ക് മാത്രം ആവശ്യമായ 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതിയാകും. അത്യാവശ്യഘട്ടങ്ങള്‍  ഇല്ലാത്ത സാഹചര്യത്തില്‍ ഓഫീസ് മേധാവി മാത്രം ഹാജരായാല്‍ മതിയാകും.

 

11. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിച്ചതിനു ശേഷം 50 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

 

12. മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്.

 

13. സമരങ്ങള്‍,  പ്രകടനങ്ങള്‍,  പൊതുപരിപാടികള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

 

14. ആരാധനാലയങ്ങളില്‍ പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചു.

 

15. മേഖലയില്‍ പത്രവിതരണം,  മാധ്യമങ്ങളുടെ പ്രവേശനം എന്നിവ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിച്ചിട്ടുണ്ട്.

 

ഉത്തരവ് ഇന്ന്(സെപ്റ്റംബര്‍ 23) മുതല്‍ പ്രാബല്യത്തില്‍ വരും.

 

date