Skip to main content

കോവിഡ് 19: 3354 പെറ്റി കേസുകള്‍ രജിസ്റ്റര്‍  ചെയ്തു 19226 പേര്‍ക്ക് താക്കീത് നല്‍കി

ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപന തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ബസ്സുകളിലെ  യാത്രക്കാരുടെ എണ്ണം, സാമൂഹിക അകലം പാലിക്കല്‍, ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 197 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 3354 പെറ്റി കേസുകള്‍ എടുത്തിട്ടുണ്ട്. 19,226 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. കൂടാതെ 1472 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു.  ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. പരിശോധനകള്‍ക്കായി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, അഡീഷണല്‍ എസ്.പി. എസ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരും, എല്ലാ എസ്.എച്ച്.ഓ മാരും, 160 എസ്.ഐ/എ.എസ്.ഐ മാരും 750 ഓളം പോലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ജില്ലയിലെ നാല് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസും ഇതര ഡിപ്പാര്‍ട്ടുമെന്റുകളുടെയും സംയുക്ത പരിശോധനയും നടത്തിവരുന്നത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.  
 

date