Skip to main content

എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്കി മാതൃകയായി സീതത്തോട്ടിലെ കുടുംബം

അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി നടപ്പാക്കിയ എഡ്യൂ-കെയര്‍ പദ്ധതിയിലേക്ക് 50 മൊബൈല്‍ ഫോണുകള്‍ നല്കി സീതത്തോട്ടിലെ കുടുംബം മാതൃകയായി. സീതത്തോട് മുള്ളാനില്‍ വീട്ടില്‍ പരതേരായ കുഞ്ഞച്ചന്റെയും മേരിക്കുട്ടിയുടെയും ഓര്‍മ്മയ്ക്കായി മക്കളായ രാജന്‍, റൂബി എന്നിവര്‍ ചേര്‍ന്നാണ് 50 ഫോണുകള്‍ പദ്ധതിയിലേക്ക് നല്കിയത്. ഫോണുകള്‍ സീതത്തോട് പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് മകന്‍ രാജനാണ് എംഎല്‍എയ്ക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം. മനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണുകള്‍ കൈമാറിയത്.

   നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ എഡ്യൂ കെയര്‍ - ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് എംഎല്‍എ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത  കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കി നല്കുകയും നെറ്റ് വര്‍ക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കി നല്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് എംഎല്‍എ എത്തിച്ചു നല്കും.

      പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവര്‍ക്ക് ഉപയോഗയോഗ്യമായ സ്മാര്‍ട്ട് ഫോണുകള്‍ നല്കുകയോ ചെയ്യാം.  പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ എംഎല്‍എയ്ക്ക് രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കാണ് എംഎല്‍എ സ്മാര്‍ട്ട് ഫോണ്‍ നല്കുന്നത്. ഹെഡ്മാസ്റ്റര്‍മാര്‍ നല്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭിക്കും.

        നെറ്റ്വര്‍ക്ക് കവറേജിന്റെ പ്രശ്നമുള്ളിടത്ത് കവറേജ് ലഭ്യമാക്കി നല്കുന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിനായി സേവനദാദാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും. പദ്ധതിയിലേക്ക് സഹായവുമായി നിരവധി ആളുകള്‍ വിളിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പഠന സൗകര്യമില്ലാത്തവരായി നമ്മുടെ നാട്ടില്‍ ഒരു കുട്ടി പോലും ഉണ്ടാകാന്‍ പാടില്ല. അതിനായി സുമനസുകളായ എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നതായും എംഎല്‍എയും പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്തും പറഞ്ഞു

date