Skip to main content

ഇനിയൊരു തരംഗമുണ്ടാവാതിരിക്കാൻ തുടരണം ജാഗ്രത

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു. ജില്ലാ കൊറോണ കോർ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ കുട്ടികളെയുൾപ്പെടെ ബാധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിക്കരുത്. രണ്ടാം തരംഗത്തിൽ രോഗ ബാധിതരുടെ എണ്ണം പിടിച്ചു നിർത്താൻ സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം കൊണ്ടും ജനങ്ങളുടെ സഹകരണം കൊണ്ടുമാണ് സാധിച്ചത്.
നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത എല്ലാവരും പുലർത്തണം. ഇനിയൊരു തരംഗമുണ്ടായാൽ ജില്ലയെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള കരുതൽ വേണം. നിലവിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ജില്ലയുടെ രോഗസ്ഥിരീകരണ നിരക്ക്.
പോലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, മാഷ് പദ്ധതിയിലെ അധ്യാപകർ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ജില്ലയിൽ ഓക്സിജൻ കിടക്കകൾ ആവശ്യത്തിന് സജ്ജമാക്കാനും കളക്ടർ നിർദേശം നൽകി. നിലവിൽ 550 ഓക്സിജൻ കിടക്കകളാണ് ജില്ലയിൽ ഉള്ളത്. ഇത് 1089 ആയി ഉയർത്തും. ജൂലൈ 11നകം ജില്ലയിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ.ആർ.രാജൻ പറഞ്ഞു. കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലെ കിടക്കകളും നിറയുന്നതായും ജാഗ്രത തുടർന്നാൽ മാത്രമേ രോഗബാധിതരുടെ എണ്ണം കുറക്കാൻ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് രണ്ടാം തരംഗം ജില്ലയിൽ പൂർണമായും വിട്ടു പോയിട്ടില്ല. അതിനാൽ ഡി കാറ്റഗറിയിൽപ്പെടുന്ന പഞ്ചായത്തുകൾക്കൊപ്പം മറ്റു തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി തുടരണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ (എസ്.എം.എസ്) എന്ന കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രാർഥനകൾക്കും ചടങ്ങുകൾക്കുമുൾപ്പെടെ നിശ്ചിത ആളുകളെ പ്രവേശിപ്പിക്കുമ്പോഴും സാമൂഹിക അകലം ഉറപ്പു വരുത്തണം. ആളുകൾ തമ്മിൽ 41 ചതുരശ്ര അടി അകലം ഉറപ്പുവരുത്തണമെന്നും കോർ കമ്മിറ്റി യോഗം അറിയിച്ചു.
വഴിയോര കച്ചവടക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. 14 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കരുതണം. മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. രണ്ട് ഡോസ് വാക്സിനേഷൻ നടത്തിയവർക്കും വഴിയോര വ്യാപാരം ചെയ്യാം.
ടി.പി.ആർ കൂടുതലുള്ള കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,41,000 രൂപ പിഴയീടാക്കിയിട്ടുണ്ട്. മറ്റു കാറ്റഗറി പ്രദേശങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
എ.ഡി.എം അതുൽ എസ്.നാഥ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.വി. രാംദാസ്, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date