Skip to main content

ജലജന്യരോഗം പിടിപെട്ടവരുടെ വീടുകളിലെ  വെള്ളം പരിശോധിക്കും: ജില്ല കളക്ടര്‍

 

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയവരുടെ വീടുകളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ആരോഗ്യം, നഗരസഭ, ജലഅതോറിറ്റി, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തേണ്ടത്. എല്ലാവരും വീടുകളിലെ ടാങ്കുകള്‍ ശുചീകരിക്കണം. വീടുകളിലെ ടാങ്കില്‍ ക്ലോറിന്‍ ഗുളിക/ലായനി ഒഴിച്ച് അണുവിമക്തമാക്കണം. നഗരസഭയുടെ നേതൃത്വത്തില്‍ വീടുകളില്‍ ക്ലോറിന്‍ ഗുളിക വിതരണം ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. ആര്‍.ഒ. പ്ലാന്റുകളില്‍ നിന്നും മറ്റു സ്രോതസുകളില്‍ നിന്നും ലഭിക്കുന്ന ജലം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. മോട്ടോര്‍, ഹാന്റ് പമ്പ് എന്നിവ ഉപയോഗിച്ച് ജലം വലിച്ചെടുക്കരുത്. ചിക്കന്‍ അടക്കമുള്ള മാംസാഹാരം നല്ലപോലെ വേവിച്ചതിനു ശേഷമേ ഭക്ഷിക്കാവൂ. പഴകിയ ഭക്ഷണം കഴിക്കരുത്. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. ജലജന്യ രോഗങ്ങള്‍ എത്രയും വേഗം നിയന്ത്രണ വിധേയമാക്കാനായി ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ല മെഡിക്കല്‍ ഡോ. എല്‍. അനിതാകുമാരി, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

date