Skip to main content

5 വർഷം കൊണ്ട് കേരളത്തിൻറെ മുഴുവൻ തീരവും സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കും: മന്ത്രി സജി ചെറിയാൻ 

 

ആലപ്പുഴ: അഞ്ച്‌ വർഷം കൊണ്ട്‌ കേരളത്തിന്റെ മുഴുവൻ തീരവും സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകുന്ന ഫൈബർ റീ- ഇൻഫോഴ്‌സ്‌ഡ് വള്ളത്തിന്റേയും വലയുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 590 കി.മി. തീരദേശ മേഖലയിൽ 310കി.മി. സ്ഥലത്ത് മാത്രമാണ് നിലവിൽ കടൽ ഭിത്തിയുള്ളത്. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ ഉടൻ അവ നിർമിക്കും. കടൽ ഭിത്തിക്ക് ബലക്ഷയം ഉള്ള സ്ഥലങ്ങളിൽ അവ ബലപ്പെടുത്തും. കടലാക്രമണം രൂക്ഷമായ മേഖലകളിൽ പ്രത്യേക പഠനം നടത്തി ശാസ്ത്രീയമായ രീതിയിലാകും കടൽ ഭിത്തി നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു. ടെട്രാപാഡ്, ജിയോ ട്യൂബ്, ജൈവ കവചം തുടങ്ങിയ പദ്ധതികളാണ് തീരമേഖലയുടെ സംരക്ഷണത്തിനായി നടപ്പാക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് തീരമേഖലയുടെ 50മീറ്റർ പരിധിയിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുന്ന സ്ഥലത്ത് ജൈവ പദ്ധതി നടപ്പാക്കും. ചെല്ലാനം, ശംഖുമുഖം എന്നീ പ്രദേശങ്ങളിൽ തീര സംരക്ഷണത്തിനായി മോഡൽ പദ്ധതികൾ നടന്നു വരുന്നു. 
തീരദേശവാസികളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് തീര മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഉൾനാടൻ ജലാശയങ്ങളിൽ ഉൾപ്പടെ മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ സർക്കാർ നടപ്പാക്കും. എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ഇതിനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലാ പഞ്ചായത്തിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വലയുടെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു.

സ്വന്തമായി മത്സ്യബന്ധനോപാധികൾ ഇല്ലാത്ത സമുദ്ര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കാണ് ഫൈബർ റീഇൻഫോഴ്സ്ഡ് വള്ളം നൽകുന്നത്. 75 ശതമാനം സബ്സിഡി നിരക്കിലാണ് വള്ളം നൽകുന്നത്. 93 പേർക്കാണ് പദ്ധതി പ്രകാരം വള്ളം ലഭിക്കുക. 38 ലക്ഷം രൂപയാണ് അടങ്കൽ തുക. 11 പേർക്കാണ് പുതിയ വല നൽകുന്നത്. 50 ശതമാനം സബ്സിഡി നിരക്കിലാണിത് നൽകുന്നത്. അഞ്ചര ലക്ഷം രൂപയാണ് അടങ്കൽ തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഉപഡയറക്ടർ എസ്‌.ഐ. രാജീവ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അഡ്വ.ടി.എസ്‌. താഹ, വത്സല ടീച്ചർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പി.എസ്‌. ഷാജി, വി. ഉത്തമൻ, ജി. ആതിര, അഡ്വ. ബിപിൻ സി. ബാബു, കെ.ജി. സന്തോഷ്, പി. അഞ്ചു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു. 
 

date