Skip to main content

സംതൃപ്തിയോടെ തൃശൂരിന് വിട... സഹകരണത്തിനും സൗഹാർദ്ദത്തിനും നന്ദി- കലക്ടർ എസ് ഷാനവാസ്

 

 

കഴിഞ്ഞ രണ്ടുവർഷത്തോളം കാലം ജില്ലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതായി ജില്ലാകലക്ടർ എസ് ഷാനവാസ്.

2019 ലെ പ്രളയസമയത്താണ് താൻ ജില്ലയിൽ ചാർജെടുത്തതെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ

ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനങ്ങളുടയുമെല്ലാം പങ്കാളിത്തത്തോടെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുൻപായി  

നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയശേഷം 

വിവിധ വകുപ്പുകളുമായി ചേർന്ന് ജില്ലയിലെ പ്രളയദുരന്ത സാധ്യതയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി 125 ഓളം റെഡ് സ്പോട്ടുകൾ കണ്ടെത്തി.

ഇവയ്ക്ക് വേണ്ടി സമഗ്രമായ പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

 

കഴിഞ്ഞ രണ്ട് വർഷത്തിൽ പട്ടയവിതരണം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞു. മന്ത്രിമാരുടെ കൂടി ഇടപെടലുകളിലൂടെ ആയിരത്തോളം മലയോരപട്ടയങ്ങൾ ഉൾപ്പെടെ 38,197 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു.

 

വില്ലേജ്ഓഫീസുകൾ സ്മാർട്ടായി മാറിയതും 90 ശതമാനം വില്ലേജ്ഓഫീസുകളിലെയും ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.  നാഷ്ണൽ പവർ ഗ്രിഡ് കോർപറേഷൻ്റെ പുനലൂർഗ്രിഡ്, കുതിരാൻതുരങ്കം, പുത്തൂർ മൃഗശാല എന്നീ  ജില്ലയിലെ സുപ്രധാന പദ്ധതികളും തീരദേശ ഹൈവേയ്ക്കായുള്ള സ്ഥലമേറ്റെടുപ്പും മികച്ച രീതിയിൽ മുന്നേറുന്നു. മഴ വിട്ടു നിന്നാൽ കുതിരാനിലെ ഇടത് തുരങ്കം ഓഗസ്റ്റ് ഒന്നിന് തന്നെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നും കലക്ടർ അറിയിച്ചു.

 

എല്ലാവർക്കും ഓൺലൈൻ പഠന സാഹചര്യത്തിനായി നെറ്റ്കണക്റ്റിവിറ്റി ഒരുക്കുന്നതിൽ മികച്ച മുന്നേറ്റം നടത്താൻ ജില്ലയ്ക്ക് കഴിഞ്ഞു. 'തൃശ്ശൂർമോഡൽ' സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കാര്യവും കലക്ടർ ചൂണ്ടിക്കാട്ടി.

 

ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയാണ് തൃശൂർ. കോവിഡിനെതിരായ പോരാട്ടത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും മികച്ച രീതിയിൽ സംവിധാനമൊരുക്കാനും ഭരണകൂടത്തിന് കഴിഞ്ഞു.  എന്നാൽ ഇപ്പോൾ ജനങ്ങൾക്കിടയിൽ ജാഗ്രതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും ഇത് അപകടം വരുത്തിവെയ്ക്കുമെന്നും കലക്ടർ ഓർമിപ്പിച്ചു.

 

എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലയിലെ രാഷ്ട്രീയനേതാക്കളും പ്രവർത്തകരും ഉദ്യോഗസ്ഥരും

ജനങ്ങളും മികച്ച രീതിയിൽ തന്നെ സഹകരിച്ചിരുന്നു.  സാംസ്കാരിക തലസ്ഥാനം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതിയ കലക്ടർ ഹരിത വി കുമാറിന് ചുമതല കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

 

*താലൂക്കുകളുമായി ബന്ധപ്പെടാൻ വയർലെസ് സംവിധാനം*

 

കലക്ട്രേറ്റിനെ എല്ലാ താലൂക്കോഫീസുകളുമായി ബന്ധിപ്പിക്കുന്ന വയർലെസ് സംവിധാനം വാർത്താസമ്മേളനത്തിൽ കലക്ടർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഈ സംവിധാനം നിലവിൽ വരുന്നതെന്നും

മറ്റെല്ലാ ആശയവിനിമയ ഉപാധികളും പ്രവർത്തനരഹിതമായാലും റേഡിയോഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന വയർലെസ് കണക്റ്റിവിറ്റി ഉപയോഗിച്ച് താലൂക്കുകളുമായി കലക്ടറേറ്റിന് ബന്ധപ്പെടാൻ കഴിയുമെന്നും കലക്ടർ അറിയിച്ചു. താലൂക്കുകളുമായി വയർലെസ് ഡിവൈസിലൂടെ ആശയവിനിമയം നടത്തിയാണ് കലക്ടർ

ഈ സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടികലക്ടർ ഐ ജെ മധുസൂദനൻ, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

date