Skip to main content

കൃഷി വകുപ്പിന്റെ ഓണചന്തകളില്‍ ജില്ലയില്‍  41 ലക്ഷം രൂപയുടെ വിറ്റുവരവ്

 

149 ടണ്‍ പച്ചക്കറി വിറ്റു
 

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി 2021' നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകളില്‍ ജില്ലയില്‍ മികച്ച വിറ്റുവരവ്.  ജില്ലയിലുടനീളം നടത്തിയ ചന്തകളിലൂടെ 149 ടണ്‍ പച്ചക്കറികള്‍ വിറ്റതിലൂടെ 41 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ മികച്ച വിപണിയായിരുന്നു കൃഷിവകുപ്പിന്റെ ഓണചന്തകള്‍. കൃഷി വകുപ്പിന്റെ കീഴില്‍ 120 കര്‍ഷക ചന്തകളും വി.എഫ്.പി.സി.കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ ഒന്‍പത് കര്‍ഷക ചന്തകളുമാണ് ജില്ലയില്‍ സംഘടിപ്പിച്ചിരുന്നത്. നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടും  സംസ്ഥാനത്ത് നിന്ന് പുറത്തു നിന്നുള്ള പച്ചകറികള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴിയുമാണ് ശേഖരിച്ചത്. കര്‍ഷകരില്‍ നിന്നും പച്ചകറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതുവിപണി വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഉത്തമ കൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 20 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതുവിപണിയിലെ സംഭരണ വിലേയക്കാള്‍ 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതല്‍ ആരംഭിച്ച ഓണചന്ത 20 നാണ് അവസാനിച്ചത്.

date