Skip to main content

മഴക്കെടുതി: നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കാന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും കൃഷിയും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനും വേണ്ടിയാണിത്. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ ശതമാനം കണ്ടെത്തുന്നതിന് റവന്യൂ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. കൃഷിക്കുണ്ടായ നാശനഷ്ടങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തണം. ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, ജലസേചന സൗകര്യങ്ങള്‍, വൈദ്യുത സംവിധാനങ്ങള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി അവ പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. 

ജില്ലയില്‍ കാലവര്‍ഷപ്പെയ്ത്ത് അവസാനിക്കുന്നതിനു പിന്നാലെ തുലാവര്‍ഷം ആരംഭിക്കുന്ന സ്ഥിതിയാണെന്നും അതിനാല്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകള്‍ പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല. ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരികെ പോകുന്നതിന് മുമ്പായി അവ ശുചീകരിക്കുന്നതും കിണര്‍ വെള്ളം ഉപയോഗ യോഗ്യമാക്കുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ആര്‍ടികളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തണം. ഏതെങ്കിലും കാരണത്താല്‍ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മഴക്കെടുതി നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു. 

പുതിയ സാഹചര്യത്തില്‍ ജില്ലയിലെ മണ്ണിടിച്ചിലിന് സാധ്യതയുള്ള കൂടുതല്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജില്ലാ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തില്‍ തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. വനമ്പ്രദേശങ്ങളില്‍ കൂടി മഴയുടെ അളവ് അളക്കുന്നതിനുള്ള റെയിന്‍ഗേജുകള്‍ സ്ഥാപിക്കാന്‍ സംവിധാനമൊരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  പ്രസ്തുത യോഗത്തിന് മുന്നോടിയായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

date