Skip to main content

പ്രളയബാധിത മേഖലകളിലെ ജനതയെ ചേർത്തുപിടിച്ച് കുടുബശ്രീ; അഞ്ചു വീട് നൽകും -സഹായമെത്തിച്ച് സി.ഡി.എസുകൾ; ശുചീകരണത്തിലും സജീവം

കോട്ടയം: ഉരുൾപ്പൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സി.ഡി.എസുകൾ അഞ്ചു വീട് നിർമിച്ചു നൽകും. പ്രളയമേഖലയിലെ ജനങ്ങൾക്ക് സഹായങ്ങളും ലഭ്യമാക്കി. 

മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കൂട്ടിക്കലിൽ മൂന്നും  കാഞ്ഞിരപ്പള്ളി സിഡിഎസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ രണ്ടു വീടുമാണ് നിർമിക്കുക. കുടുംബശ്രീ അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിർമിക്കുക.  

വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ 150 കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച 6,08,197 രൂപ ഉപയോഗിച്ച് പ്രളയമേഖലയിലെ  123 കുടുംബങ്ങൾക്ക് കിടക്കകൾ, പാത്രങ്ങൾ, 2000 രൂപ വില വരുന്ന പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കി. പള്ളിക്കത്തോട്, അകലക്കുന്നം, വെള്ളൂർ, വാഴൂർ തുടങ്ങി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരും പ്രളയമേഖലകളിൽ സഹായങ്ങൾ എത്തിച്ചിരുന്നു. 

പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് ജില്ലാ മിഷന്റെ നേതൃത്വത്തിൽ 50,000 രൂപയുടെ പാത്രങ്ങളും മറ്റുപകരണങ്ങളും നൽകി. കുടുംബശ്രീയുടെ ന്യുട്രിമിക്സ് യൂണിറ്റുകൾ ഫ്രിഡ്ജും കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കുള്ള സഹായവും ലഭ്യമാക്കി. 

15 ദിവസങ്ങമായി മേഖലയിൽ മറ്റ് സേവനങ്ങളുമായി കുടുംബശ്രീ പ്രവർത്തകരുണ്ട്. വീടുകൾ, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാർക്കറ്റുകൾ എന്നിവ ശുചീകരിക്കാനും കുടുംബശ്രീ പ്രവർത്തകർ സജീവമാണ്. എരുമേലി, പൂഞ്ഞാർ, തലപ്പലം എന്നിവിടങ്ങളിൽ 620 കുടുംബശ്രീ പ്രവർത്തകരാണ് ശുചീകരണത്തിനെത്തിയത്. 

ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സി.ഡി.എസുകളുടെയും സഹകരണത്തോടെ കൂടുതൽ സഹായങ്ങൾ പ്രളയമേഖലയിലേക്ക് എത്തിക്കാനും  പ്രദേശവാസികളുടെ ജീവിതം സാധാരണരീതിയിലാക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കിയിട്ടുള്ളതായും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ പറഞ്ഞു.

 

date