Skip to main content

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് ടൂറിസം മേഖലയെ ഉയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്നു കനകക്കുന്നിൽ സംഘിടിപ്പിക്കുന്ന പുഷ്‌പോത്സവം നഗരവസന്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ സമാധാന അന്തരീക്ഷവും ജനങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതു ടൂറിസം മേഖലയുടെ വളർച്ചയിൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടും കലാപങ്ങളും വർഗീയ സംഘർഷങ്ങളും മൂലം തകർന്നുപോയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജ്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ വലിയ ചുവടുവയ്പ്പുകൾ നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പുഷ്പമേളയുടെ ഭാഗമായി നൈറ്റ് ലൈഫ് സജീവമാക്കാനുള്ള ചുവടുവയ്പ്പുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലകളും ഭക്ഷണവും വിനോദ സഞ്ചാരികൾക്കു പരിചയപ്പെടത്തുംവിധമാണ് ഇതു ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രന് റോസാച്ചെടി നൽകി പുഷ്പമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാനം രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയ വർഷമാണിതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വർഷം സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 1.34 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തി. ഈ വർഷം അവസാനിക്കുമ്പോൾ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സർവകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓൺ അദ്ദേഹം നിർവഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽആന്റണി രാജുറോഷി അഗസ്റ്റിൻവി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്നു റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.

പി.എൻ.എക്സ്. 6251/2022

date