Skip to main content

മലിനീകരണ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപീകരിച്ച മലിനീകരണ നിയന്ത്രണ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചേശ്വരം, ഉദുമ ഗ്രാമ പഞ്ചായത്തുകളില്‍ നടന്ന പരിശോധനയില്‍ 200 കിലോഗ്രാമോളം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ മാത്രം വില്‍പന നടത്തുന്ന ഒരു ഹോള്‍സെയില്‍ ഷോപ്പില്‍ നിന്നു മാത്രം 50 കിലോഗ്രാമാണ് പിടിച്ചെടുത്തത്. ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും പിഴ ഈടാക്കാനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. ഉദുമ ഗ്രാമ പഞ്ചായത്തിലെ 12 ഓളം ഷോപ്പുകളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. മിക്ക ഷോപ്പുകളിലും നിരോധിത പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് സാധനങ്ങള്‍ നല്‍കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മുഴുവന്‍ സ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃത പിഴ ഈടാക്കുന്നതിന് റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളായ ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ റിയാസ്, ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് മനോജ്, പി.വി.സന്തോഷ്‌കുമാര്‍ എന്നിവരും പോലീസ് ഉദ്ദ്യോഗസ്ഥരും, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും ശക്തമാക്കുമെന്നും ജില്ല മുഴുവന്‍ വ്യാപകമാക്കുമെന്നും പ്ലാസ്റ്റിക്കിനു പുറമെ മറ്റു പരിസര, പൊതു, ജല, അന്തരീക്ഷ മലിനീകരണങ്ങളും സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു

date