Skip to main content

*കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*

ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 30 (2) (V) പ്രകാരം തദ്ദേശ സ്വയംഭരണം- പട്ടിക വര്‍ഗ്ഗം- വനം - സാമൂഹ്യ നീതി - വനിതാ ശിശു വികസനം - തൊഴില്‍ വകുപ്പുകള്‍ മുഖേന നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ചാണ് ഉത്തരവ്.

*തദ്ദേശ സ്വയംഭരണ വകുപ്പ്*

 

*തദ്ദേശസ്വയം സ്ഥാപനങ്ങളില്‍  ഡിസംബര്‍ വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമാക്കണം. കണ്‍ട്രോള്‍ റൂം നമ്പര്‍, എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങളുടെ പട്ടിക, ടീമംഗങ്ങളുടെ മൊബൈല്‍ നമ്പര്‍, ദുരന്തമുഖങ്ങളിലേക്കാവശ്യമായ യന്ത്രങ്ങളുടെ വിവരം, അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കണം.

 

*ദുരന്ത സാധ്യത മേഖലകള്‍, കുടുംബങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂം, താലൂക്ക് കണ്‍ട്രോള്‍ റൂം, വില്ലേജ് ഓഫീസ് എന്നിവടങ്ങളിലേക്ക് കൈമാറണം.

 

*തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്കായിരിക്കും.

 

*മഴക്കാലത്ത് വഴിയരികുകള്‍, കടത്തിണ്ണകള്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഉറങ്ങാനും അത്താഴം നല്‍കാനുള്ള സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കണം.

 

*പരസ്യ ഹോര്‍ഡിങ്സ്, കാലപ്പഴക്കമുള്ള പോസ്റ്റ് എന്നിവയുടെ ശോചനീയാവസ്ഥ പരിശോധിച്ച്, ഇവ മറഞ്ഞുവീണ് നഷ്ടം, ജീവഹാനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പരസ്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കണം.

 

*ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ നടത്തി അപകടസാധ്യത മനസ്സിലാക്കി ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നതിന് ആവശ്യമായ പരിശീലനം നല്‍കണം

 

*ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷന്‍, അപകടകരമായ മരം-ചില്ലകള്‍ മുറിച്ചുമാറ്റല്‍, അപകട സൂചന ബോര്‍ഡ് സ്ഥാപിക്കല്‍, ശുദ്ധജല വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 36 ഓളം നിര്‍ദ്ദേശങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് നല്‍കിയിട്ടുള്ളത്.

 

*പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്*

 

*ജില്ലയില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

 

*മഴക്കാലത്ത് വനത്തിനകത്ത് താമസിക്കുന്ന തദ്ദേശിയര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണം.

 

*വനമേഖലയില്‍ താമസിക്കുന്നവരെ ആവശ്യമാവുന്ന ഘട്ടങ്ങളില്‍ മാറ്റി താമസിപ്പിക്കുന്നതിന് വനം വകുപ്പിന്റെ സഹകരണത്തോടെ അതത് ഊരിലോ, അടുത്തുള്ള കെട്ടിട സമുച്ചയങ്ങളിലോ സ്ഥലം കണ്ടെത്തണം.

 

*ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടങ്ങളുടെ വിവരം ബന്ധപ്പെട്ട റേഞ്ച് ഓഫീസര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, വില്ലേജ് ഓഫീസര്‍ എന്നിവരെ അറിയിക്കണം.

 

*വനത്തിനകത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താനുള്ള ചുമതല പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനായിരിക്കും

 

*വനം വകുപ്പ്*

 

*ജില്ലയില്‍ മഴ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സംസ്ഥാന-ജില്ലാ അതോറിറ്റിയുടെ മുന്നറിയിപ്പുള്ള ദിവസങ്ങളിലും വന മേഖലയിലെ വിനോദസഞ്ചാരം നിയന്ത്രിക്കണം.

 

*വനഭൂമിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉള്‍പ്പെടെയുള്ള അപകടസാധ്യതാ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം.

 

*വനമേഖലയില്‍ ദുരന്ത സാഹചര്യങ്ങള്‍ നിരീക്ഷിച്ച് നാശനഷ്ടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം.

 

*തൊഴില്‍ വകുപ്പ്*

 

*തോട്ടം മേഖലയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതി എന്നിവ ഉറപ്പാക്കണം. ദുരന്തസാധ്യത മേഖലയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, താലൂക്ക് കണ്‍ട്രോള്‍ റൂം, ഡിഇഒസിയിലേക്ക് നല്‍കണം.

 

*തോട്ടം മേഖലയിലെ ലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം.

 

*ഒറ്റപ്പെട്ട ലയങ്ങളോട് ചേര്‍ന്ന് ക്യാമ്പുകള്‍ ആരംഭിക്കാന്‍ ആവശ്യമായ സൗകര്യം കണ്ടെത്തണം. 

 

*തോട്ടം മേഖലകളില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്ത ഇടങ്ങളില്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍ കമ്പനികളുമായി സഹകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം

 

*സാമൂഹ്യനീതി* - *വനിതാ ശിശുവികസന വകുപ്പ്*

 

 

*ദുരിതാശ്വാസ ക്യാമ്പുകളില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണം.

 

*അംഗപരിമിതര്‍, കിടപ്പുരോഗികള്‍, വാര്‍ദ്ധക്യകാല രോഗത്താല്‍ ബുദ്ധിമുട്ടുന്നവരുടെ വിവരങ്ങള്‍ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കണം

 

*ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പോഷകാഹാരം, വൈദ്യസഹായം, മാനസിക സമാശ്വാസ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

 

*മാരകരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍, കിടപ്പിലായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ ദുരന്ത ഘട്ടങ്ങളില്‍ ആദ്യം സഹായം എത്തിക്കേണ്ടവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റേണ്ടവരുടെയും പട്ടിക തയ്യാറാക്കി  ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.

 

*പ്രത്യേക പരിഗണന ലഭിക്കേണ്ടവരുടെ സുരക്ഷിതത്വം, മാനസിക-വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സൈക്കോ സോഷ്യല്‍ കെയര്‍ ഉറപ്പാക്കല്‍, വയോജന സ്ഥാപനങ്ങളിലെ അന്തേവാസികള്‍-പാലിയേറ്റീവ് കെയര്‍ രോഗികളുടെ പരിചരണം തുടങ്ങി 21 ഓളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സാമൂഹ്യനീതി-വനിതാസുരക്ഷാ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ളത്

 

 

date