Skip to main content
waste

മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍ വിനോദ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാകളക്ടര്‍ വി.ആര്‍ വിനോദ്. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലയിലെ നഗരസഭകള്‍ക്ക് വേണ്ടി നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ മാലിന്യസംസ്‌കരണപദ്ധതികളില്‍ നിന്ന് പിന്‍മാറുകയല്ല, മറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് കുറ്റമറ്റരീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്.  കുടിവെള്ളസ്രോതസ്സുകളിലെ മാലിന്യം സാംക്രമികരോഗങ്ങള്‍ക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതും മാലിന്യസംസ്‌കരണവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം മനസ്സിലാക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.  
 ഡി.പി.ആര്‍.സി ഹാളില്‍ നടന്ന ശില്പശാലയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി.ഡയറക്ടര്‍ പി.ബി ഷാജു, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബീന സണ്ണി, എന്‍വയേണ്‍മെന്റ് എഞ്ചിനീയര്‍ ഡോ.സി.ലതിക, കില ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, ഹരിതകേരളമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍, ശുചിത്വമിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.  ശില്പശാലയുടെ ഭാഗമായി മാലിന്യസംസ്‌കരണം സംബന്ധിച്ച്, നഗരസഭാ സെക്രട്ടറിമാരുടെ സ്വയം വിലയിരുത്തലും നടന്നു. 2023 വര്‍ഷത്തെ അവലോകനവും ഭാവി പ്രവര്‍ത്തനങ്ങലും ശില്പശാല ചര്‍ച്ച ചെയ്യും. രണ്ട് ദിവസത്തെ ശില്പശാല ബുധനാഴ്ചയും തുടരും. 

date