Skip to main content

എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കും: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ

പ്രളയ ദുരിതം നേരിട്ട കർഷകരുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിൽക്കുന്നതിന് എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തേക്കിൻക്കാട് മൈതാനിയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷക സാന്ത്വനം കർഷക വിപണിയുടെ ഉദ്ഘാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി രണ്ടാം വർഷവും ഉണ്ടായ പ്രളയം കർഷകരെ തകർത്തു. കർഷകരുടെ തകർച്ച നാടിന്റെയും ഭക്ഷ്യസുരക്ഷയുടെയും തകർച്ചയാണ്. പ്രളയത്തിൽ വലിയ വിള നാശമാണ് കർഷകർക്ക് സംഭവിച്ചത്. ഇതിനൊപ്പം ഉല്പന്നങ്ങൾക്ക് വില ലഭിക്കാത്ത സാഹചര്യവും പ്രളയത്തിനു ശേഷം ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഓണത്തിനു മുന്നോടിയായി ഇത്തരമൊരു സംരംഭത്തിന് കൃഷി വകുപ്പ് തുടക്കം കുറിക്കുന്നത്. ഇതിലൂടെ കർഷകരിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ സ്വീകരിച്ച് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഇടനിലക്കാരുടെ ചൂഷണം ഇതിലൂടെ ഒഴിവാകും. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം കർഷകർക്ക് തിരിച്ചു നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്യഷി വകുപ്പിന്റെ ഓണ വിപണി അവസാനിക്കുന്നതു വരെ ഈ സംരംഭം എല്ലാ ജില്ലയിലും തുടരാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു വിപണിയിൽ നിന്ന് പരമാവധി കാർഷിക ഉല്ലന്നങ്ങൾ വാങ്ങി പൊതു സമൂഹം കർഷകർക്ക് താങ്ങായി നിൽക്കണമെന്ന് മന്ത്രി പറഞ്ഞു. 
മേയർ അജിത വിജയൻ അധ്യക്ഷയായി. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. കണ്ണൻ സ്വാമി, ഇളവരശി, ശ്രീകുമാർ എന്നിവർ ഏറ്റു വാങ്ങി. ജില്ലാ കളക്ടർ എസ് ഷാനവാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി അധ്യക്ഷ ജെന്നി ജോസഫ്, കോർപ്പറേഷൻ കൗൺസിലർമാരായ ഷീബ ബാബു, എം.എസ്. സമ്പൂർണ, എസ്. മഹേഷ്, ശാന്ത അപ്പു, പൂർണിമ, ലളിതാംബിക, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് മാത്യു, ജില്ലാ കൃഷി ഓഫീസർ കെ രാധാക്യഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
21 ഇനങ്ങളാണ് വിപണിയിൽ വിൽപ്പനയ്ക്കുള്ളത്. നിലവിൽ സെപ്റ്റംബർ രണ്ട് വരെയും തുടർന്ന് ക്യഷി വകുപ്പിന്റെ ഓണം വിപണി അവസാനിക്കുന്നതു വരെയും വിൽപ്പന ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഉല്പന്നങ്ങൾ ഇവിടെനിന്ന് വാങ്ങാം.

date