Skip to main content

അനർഹമായി റേഷൻ കൈപ്പറ്റി; 46.62 ലക്ഷം രൂപ പിഴ ഈടാക്കി

 
വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനർഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി വരുന്നു. ഇതുവരെ 3.70 ലക്ഷം കുടുംങ്ങളെ ഈ രീതിയിൽ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും (ഏകദേശം 15.50 ലക്ഷം അംഗങ്ങൾ) ഡയറക്ടർ അറിയിച്ചു. 
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി ജൂലൈ 31വരെ 46.62 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ വാങ്ങിയ സാധനങ്ങളുടെ കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്.
കൂടുതൽ അനർഹരെ കണ്ടെത്തുന്നതിന് കഴിഞ്ഞ മൂന്ന് മാസമായി ഫീൽഡ്തല പരിശോധന നടത്തിയത് പ്രകാരം ഇന്നേവരെ 34,137 കുടുംബങ്ങൾ അനർഹരാണെന്ന് കണ്ടെത്തി. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എഎവൈ/പിഎച്ച്എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 59,038 കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഈ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി പകരം അദാലത്തുകൾ നടത്തി അർഹരായ കുടംബങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിലെ മാനദണ്ഡ പ്രകാരം അർഹതയുണ്ടെന്ന് കാണുന്നപക്ഷം, മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു തയാറാക്കിയിട്ടുള്ള സാധ്യതാ പട്ടികയിൽ അർഹമായ സ്ഥാനം നൽകി ഉൾപ്പെടുത്തും. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം സംബന്ധിച്ച് ഊർജിത നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദേശിച്ചിരുന്നു. പരിശോധനകൾ തുടരുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില തുടർന്നും ഈടാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കർശന നിർദേശം നൽകിയതായി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3137/19

date