Skip to main content

ഓണം: ലഹരി വില്‍പ്പനക്കെതിരെ പരിശോധന ശക്തമാക്കും 

ഓണാഘോഷത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാജമദ്യം ലഹരി വസ്തു വില്‍പന മാഫിയകള്‍ പിടിമുറുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം എക്‌സൈസ്-പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഓണക്കാലത്ത് അയല്‍ സംസ്ഥാനത്ത് നിന്നും മറ്റും  വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. ലഹരി  വസ്തുക്കളുടെ  വില്‍പ്പന എന്നിവ തടയുന്നതിനായി  ജില്ലയിലുടനീളം എക്‌സൈസും പോലീസും റവന്യൂ അധികൃതരും സംയുക്തമായി പരിശോധനകള്‍ നടത്തും. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും  മുഴുവന്‍ സമയ പരിശോധനയും നടത്താനാണ് നിര്‍ദ്ദേശം. ഇതിനായി പ്രതേ്യക ടീമിനെ നിയമിച്ചു. എക്‌സൈസ് വകുപ്പ് പരിശോധനക്കായി മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്.  

      വ്യാജമദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ നല്‍കാമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  പരാതികള്‍ ജില്ലാ കണ്‍ട്രോള്‍ റൂം (04936 248850),  കല്‍പ്പറ്റ റേഞ്ച് ഓഫീസ് (04936 208230, 202219), മാനന്തവാടി (04935 244923, 240012), ബത്തേരി (04936 227227, 248190),മീനങ്ങാടി (04936 246180). ടോള്‍ ഫ്രീ നമ്പര്‍ 1800 425 2848 എന്നീ നമ്പറുകളില്‍ അറിയിക്കാം.

ജൂലൈയില്‍ 534 കേസുകള്‍ 

എക്‌സൈസ് വകുപ്പ്  ജൂലൈ മാസത്തില്‍  വിവിധ ഇനത്തിലായി 534 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കളക്‌ട്രേറ്റില്‍ എ.ഡി.എം. കെ.അജീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിമുക്തി മിഷന്‍ യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 66 അബ്കാരി കേസുകളും 43 എന്‍.ഡി.പി.എസ്. കേസുകളും 425 കോട്പ കേസുകളും ഇതില്‍ ഉള്‍പ്പെടും. വിവിധ കേസുകളിലായി 104 അറസ്റ്റുകള്‍ നടത്തി. 48 അബ്കാരി കേസുകളിലും  44 മയക്കു മരുന്നു കേസുകളിലുമാണ് അറസ്റ്റ്. 311 റെയ്ഡുകളാണ് ഇക്കാലയളവില്‍  നടത്തിയത്. 178 ലിറ്റര്‍ വിദേശ മദ്യം, 4 ലിറ്റര്‍ ചാരായം, 335 ലിറ്റര്‍ വാഷ് , 398 കിലോ പുകയില ഉല്‍പന്നങ്ങള്‍, 3.11 കിലോഗ്രാം കഞ്ചാവ് , 46 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 2105 മയക്ക് മരുന്ന് ഗുളികകള്‍, 5 ഗ്രാം ഹാഷിഷ്, 200 കിലോ ഹാന്‍സ് , 1.420 കിലോ ചന്ദനം, 34,30,000 രൂപ കുഴല്‍പ്പണം എന്നിവ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 15030 വാഹനങ്ങള്‍ പരിശോധിച്ചാണ് ഇവ കണ്ടെത്തിയത്. 456 കളള്ഷാപ്പുകളും 11 മെഡിക്കല്‍ ഷോപ്പുകളും ജൂലൈയില്‍ മാസത്തില്‍ റെയ്ഡ് ചെയ്തിട്ടുണ്ട്. 
    വിമുക്തി മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 109 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും 122 ആദിവാസി കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി കൂട്ടയോട്ടവും സെമിനാറും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു. ജയില്‍ വകുപ്പ്മായി ചേര്‍ന്ന് തടവുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. കുടുംബശ്രീ, വായനശാല തുടങ്ങിവയുമായി ചേര്‍ന്നും നിരവധി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.  
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.അന്‍സാരി ബേഗു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date