Skip to main content

പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നടപടി. കേരളത്തെ നടുക്കിയ മഹാ പ്രളയത്തിൽ പരാതിക്കാരിയുടെ വീടിന് മുകളിലൂടെ വെള്ളം ഒഴുകി വീട് തകർന്നിരുന്നു. 10000 രൂപ മാത്രമാണ് സഹായം ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. വീടിന് 79 ശതമാനം കേടുപാടുകൾ സംഭവിച്ചു. വീട് ഇൻഷൂർ ചെയ്തിട്ടുണ്ട്. എന്നാൽ ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ല. ചാലക്കുടി തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പരാതിക്കാരിയുടെ വീടിന് 29 ശതമാനം നാശനഷ്ടം സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. 60000 രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇതിൽ തൃപ്തയല്ലെങ്കിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാമെന്നും എന്നാൽ അതിന്റെ സമയപരിധി അവസാനിച്ചതായും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ വീടിന് 79 ശതമാനം കേടുപാടുകൾ ഉണ്ടെന്ന് ഇൻഷ്വറൻസ് ഉദ്യോഗസ്ഥർക്ക് ബോധ്യമായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സമയപരിധിയുടെ പേരിൽ അർഹതയുള്ള ആനുകൂല്യം നിഷേധിക്കരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് അപ്പീൽ നൽകാൻ ജില്ലാ കളക്ടർ സമയം അനുവദിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരി ഉത്തരവ് കിട്ടി രണ്ടാഴ്ചക്കകം കളക്ടർക്ക് അപേക്ഷയും മറ്റ് രേഖകളും സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

date