Skip to main content

ക്യാമറകണ്ണില്‍ 412 ബൂത്തുകള്‍ സജീവമായി കണ്‍ട്രേള്‍ റൂം

 
നിയമസഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്ന തിനായി ഇത്തവണ 412 പോളിംഗ് ബൂത്തുകളിലാണ് വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തിയത്. ഇതില്‍ ഏറെയും വനമേഖലയിലേയും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലേയും ബൂത്തുകളായിരുന്നു.  ബൂത്തുകളിലെ ദൃശ്യങ്ങള്‍ തല്‍സമയം പരിശോധിക്കുന്നതിനായി കളക്ടട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചിരുന്നു.

24 പോളിംങ് ബൂത്തുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരു ബൂത്ത് മോണിറ്ററിംഗ് ഓഫീസര്‍ എന്ന വിധത്തിലായിരുന്നു ക്രമീകരണം.  ഇത്തരത്തില്‍ 18 ബൂത്ത് മോണിറ്ററിംഗ് ഓഫീസര്‍മാരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ 11 അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരും, 7 ഐ.ടി മിഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പരിശോധനയില്‍ ഏതെങ്കിലും ബൂത്തുകളില്‍ പ്രശ്നം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉടന്‍ പരിഹരിക്കുന്നതിനായി പോലീസ്, കെ.എസ്.ഇ.ബി, എന്‍.ഐ.സി തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ സജീവമായിരുന്നു. സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ടി.ജെ. സെബാസ്റ്റ്യനായിരുന്നു വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ നോഡല്‍ ഓഫീസര്‍ ചുമതല.  

പോള്‍ മാനേജര്‍ വെബ്സൈറ്റ് നിയന്ത്രിക്കുന്നതിനായി ആറ് ജീവനക്കാരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചത്. പോള്‍ വയനാട് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും, സി- വിജില്‍ ആപ് മുഖാന്തരം ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനും രണ്ട് വീതം ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു. വിവിധ സാങ്കേതിക സഹായങ്ങള്‍ക്കായി കെല്‍ട്രോണിന്റെ നാല് ജീവനക്കാരും ഉണ്ടായിരുന്നു.

date