Skip to main content

മഴക്കെടുതിയില്‍ ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും  121 വീടുകള്‍ ഭാഗികമായും തകര്‍ന്നു

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി ഉണ്ടായ വേനല്‍ മഴയിലും  കാറ്റിലുമായി പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും 121 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വേനല്‍ മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏപ്രില്‍ മാസത്തില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും 62 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മേയ് മാസം 12 വരെ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്ക്.

 

ഈ മാസം 527.28 ലക്ഷം രൂപയുടെ കൃഷിനാശം

മേയ് ഒന്നു മുതല്‍ 13 വരെയുള്ള തീയതികളില്‍ ഉണ്ടായ മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയില്‍ 527.28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഈ കാലയളവില്‍ ജില്ലയില്‍ 248.8 ഹെക്ടര്‍ പ്രദേശത്തെ 1,532 കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി വിളകള്‍ മഴക്കെടുതിയില്‍ നശിച്ചത്.

16.11 ഹെക്ടര്‍ സ്ഥലത്തെ 534 കര്‍ഷകരുടെ 21,500 കുലച്ച വാഴകളും 10.89 ഹെക്ടര്‍ സ്ഥലത്തെ 337 കര്‍ഷകരുടെ 10,913 കുലക്കാത്ത വാഴകളും ഇക്കാലയളവിലെ മഴയില്‍ നശിച്ചു. കുലച്ച വാഴ ഇനത്തില്‍ 129 ലക്ഷം രൂപയുടെയും കുലക്കാത്ത വാഴ ഇനത്തില്‍ 43.65 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി എന്നാണ് കൃഷി വകുപ്പ് കണക്കാക്കിയിരിക്കുന്നത്.

നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, വാഴ മരച്ചീനി, വെറ്റിലകൊടി, കാപ്പി, ജാതി തുടങ്ങിയവിളകള്‍ക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്.

date