Skip to main content

സ്‌ക്വാഡ് പരിശോധന: 68 സ്ഥാപനങ്ങള്‍ക്ക്  പിഴ ഈടാക്കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തിവരുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 27) 68 കേസുകളില്‍ പിഴ ചുമത്തി.
കരുനാഗപ്പള്ളി, ഓച്ചിറ, ക്ലാപ്പന, തേവലക്കര, തൊടിയൂര്‍, നീണ്ടകര, കെ.എസ്. പുരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 109 കേസുകളില്‍ താക്കീത് നല്‍കുകയും 15 കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബെന്‍സി മാത്യു, ജലന്ധര്‍,  ഹരീന്ദ്ര കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കൊട്ടാരക്കര, നെടുവത്തൂര്‍, എഴുകോണ്‍, മേലില എന്നിവിടങ്ങളില്‍ തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേഷ് കുമാര്‍ എന്നിവരുടെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 125 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 37 പേര്‍ക്ക്  പിഴ ചുമത്തുകയും ചെയ്തു.
കുന്നത്തൂര്‍, പടിഞ്ഞാറേ കല്ലട,  ശാസ്താംകോട്ട, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 64 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലത്ത് രണ്ട് കേസുകള്‍ക്ക് പിഴ ഈടാക്കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ പള്ളിമുക്ക്, അയത്തില്‍ എന്നിവിടങ്ങളിലെ 14 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബേബി ഗിരിജയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. കരവാളൂര്‍, മാത്ര, തൊളിക്കോട് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പത്തനാപുരം ടൗണ്‍, കല്ലുംകടവ്  എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പത്ത് കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1297/2021)
 

date