Skip to main content

പട്ടികജാതി, പട്ടികവർഗ കോളനികളിൽ കോവിഡ് വ്യാപനം തടയാൻ ശക്തമായ നടപടി

പട്ടികജാതി, പട്ടികവർഗ കോളനികളിൽ കോവിഡ് വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഓൺലൈനിൽ നടത്തിയ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പും പട്ടികജാതി ക്ഷേമ, പട്ടികവർഗ വികസന വകുപ്പും നടപടി സ്വീകരിക്കും.
കോളനികൾ കേന്ദ്രീകരിച്ച് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഡൊമിസിലറി കെയർ സെന്ററുകളിൽ സൗകര്യം ഒരുക്കും. കോളനികളിൽ രോഗ വ്യാപനമുണ്ടായാൽ പട്ടികജാതി പട്ടികവർഗ പ്രൊമോട്ടർമാർ വിവരം ലഭ്യമാക്കണം.
കോളനികളിൽ കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കും. ഇതിനായി രജിസ്‌ട്രേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയ ചുമതലയുള്ള അധ്യാപകരെ സെക്ടറൽ മജിസ്ട്രേട്ട് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന് പൊതുജനങ്ങൾ ലോക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ എ ഡി എം അതുൽ സ്വാമിനാഥ്, കൊറോണ കോർകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു

date