Skip to main content

കോവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം വൈറസ് ബാധിതര്‍ അനാവശ്യമായി ലാബുകളെ സമീപിച്ചാല്‍ നടപടി

 
ആന്റിജിന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗബാധിതരായവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ച് വീണ്ടും പരിശോധനക്കായി ലാബുകളെ സമീപിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്നും നിരീക്ഷണ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. രോഗം സ്ഥിരികരിച്ചവരുടെ വീടുകളില്‍ ചെന്ന് ലബോറട്ടറി ജീവനക്കാര്‍ സ്രവ പരിശോധനക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതും അനുവദനിയമല്ല. അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിക്കും പരിശോധന നടത്തിയ ലാബോറട്ടറി ഉടമക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

ആന്റിജന്‍ പരിശോധനയില്‍ വൈറസ്ബാധ സ്ഥിരികരിച്ചല്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ആന്റിജിന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതു കൊണ്ടു മാത്രം ലക്ഷണങ്ങളുള്ളവര്‍ വൈറസ് ബാധിതരല്ലെന്ന് സ്ഥിരീകരിക്കാനാകില്ല. അങ്ങനയുളളവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കു കൂടി വിധേയരാകണം. ഒരിക്കല്‍ കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയികഴിഞ്ഞാല്‍ നിശ്ചിത നിരീക്ഷണ സമയത്തിനകം നടത്തുന്ന പരിശോധനകളില്‍ ഫലം നെഗറ്റീവായാലും ആദ്യപരിശോധനയുടെ പോസറ്റീവ് ഫലം മാത്രമാണ് അംഗീകരിക്കുക. പരിശോധന നടത്തുന്ന എല്ലാ സമയത്തും സ്രവത്തില്‍ രോഗണുവിന്റെ സാന്നിധ്യം ഉണ്ടാകണമെന്നില്ലെന്നും ഇടവിട്ട സമയങ്ങളില്‍ മാത്രമാണ് സ്രവത്തില്‍ രോഗാണുവിന്റെ  സാന്നിധ്യം ഉണ്ടാകുന്നതെന്നുമാണ് ഇതിനു കാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
 
ആന്റിജിന്‍ പരിശോധനയിലുള്‍പ്പെടെ രോഗം സ്ഥിരികരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് 17 ദിവസം ആണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈ സമയത്ത് നിരീക്ഷണത്തില്‍ ഇരിക്കുന്ന വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും നിരീക്ഷണത്തിലുള്ളവരെ പുറത്തു നിന്നുള്ളവര്‍ സന്ദര്‍ശിക്കുന്നതും സമ്പര്‍ക്കവിലക്കിന്റെ ലംഘനവും ശിക്ഷാര്‍ഹവുമാണ്. ഏതെങ്കിലും തരത്തിലുളള ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടവുകയാണങ്കില്‍ ആര്‍.ആര്‍.ടി മുഖേനയോ, മെഡിക്കല്‍ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നിര്‍ദേശമില്ലാതെ ചികിത്സാ ആവശ്യങ്ങള്‍ക്കു പോലും പുറത്തിറങ്ങരുത്. എല്ലാ പഞ്ചായത്തിലും, നഗരസഭകളിലും കോവിഡ് രോഗത്തെ കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെ കുറിച്ചും ജനങ്ങളെ അറിയക്കുന്നതിനായും രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ സഹയങ്ങള്‍ നല്‍കുന്നതിനായും ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സേവനവും ഉപയോഗപ്പെടുത്തണം. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സമ്പര്‍ക്കമുണ്ടായി അഞ്ച് ദിവസത്തിനു ശേഷം പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസം നിരീക്ഷത്തില്‍ കഴിയുകയും വേണം. ഈ ദിവസങ്ങളില്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date