Skip to main content

ടാറ്റ കോവിഡ് ആശുപത്രി:  ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍ ·നിലവില്‍  ചികിത്സയിലുള്ളത്  100 പേര്‍

 

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍. നിലവില്‍ 175 സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ 100 രോഗികള്‍ ചികിത്സയിലുണ്ട് (ജൂണ്‍ ആറ് വരെ ). 2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി സര്‍ക്കാരിന് കൈമാറിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോവിഡ് ആശുപത്രിയില്‍ പുതിയതായി  191 തസ്തികകള്‍ അനുവദിച്ചിരുന്നു. നിലവില്‍ 175 ജീവനക്കാരാണ്  ഇവിടെ സേവനം അനുഷ്ടിക്കുന്നത്. 

 

ആദ്യ ഘട്ടത്തില്‍ ആശുപത്രി സി.എഫ്.എല്‍.ടി.സി ആയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഏപ്രില്‍ മാസത്തോടെ ഐ.സി.യു സംവിധാനം ഏര്‍പ്പെടുത്തിയ ആശുപത്രിയില്‍ കോവിഡ് രോഗികളിലെ സി വിഭാഗം (ഗുരുതര രോഗികള്‍) രോഗികളെ പരിചരിക്കുന്ന റഫറല്‍ സെന്ററാണ്. ഇവിടെ 80 ഓക്‌സിജന്‍ ബെഡുകള്‍, എട്ട്  വെന്റിലേറ്ററുകള്‍ എന്നീ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ ആറ്  വരെ ഇരുന്നൂറോളം അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരാണ് ഇവിടെ നിന്ന് രോഗമുക്തരായി ജീവിതത്തിലേക്ക് തിരികെമടങ്ങിയത്.

 

മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു. 128  യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 200 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി.

 

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി  നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എട്ടുകോടിയോളം രൂപ സര്‍ക്കാരാണ് ചിലവഴിച്ചത്.   1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ളോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. 

 

ഇടയ്ക്ക് ചോര്‍ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ടാറ്റയുടെ ജീവനക്കാര്‍ അത് പരിഹരിക്കാനായി ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിലവില്‍ ലാബ് സൗകര്യം, എക്‌സ് റേ, ഇ.സി.ജി സൗകര്യങ്ങള്‍ എല്ലാം ലഭ്യമാണ് ടാറ്റ ആശുപത്രി ആര്‍.എം.ഒ ഡോ. ശരണ്യ പറഞ്ഞു.

date