Skip to main content
..

പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം: കോന്നി - പ്ലാച്ചേരി ഭാഗത്തിന്റെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും:  മന്ത്രി മുഹമ്മദ് റിയാസ്

പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ കെഎസ്ടിപി റോഡ് നിര്‍മാണം  സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം, കോന്നി ഫോറസ്റ്റ് ഐബിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് നിര്‍മാണം വേഗത്തിലാക്കണം. നിര്‍മാണം കരാര്‍ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത നിലയില്‍ നിര്‍മാണം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. മൈലപ്ര - ഉതിമൂട് ഭാഗത്ത് ഓട നിര്‍മിക്കാത്തതുമൂലം വീടുകളിലേക്ക് വെള്ളം ഒഴുകി എത്തുന്നു എന്ന പരാതിയില്‍ ഉടന്‍ പരിഹാരം കാണും. പരാതി പരിഹരിക്കാന്‍ എല്ലാ മാസവും എംഎല്‍എ പങ്കെടുത്ത് ഉദ്യോഗസ്ഥ തല യോഗം ചേരണം. അവയുടെ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറണം. പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളെയും നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പം കോന്നി നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ഭാഗങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നിരുന്നു. പരാതികള്‍ മന്ത്രി നേരിട്ട് പരിശോധിച്ചു. പുളിമുക്ക് ഭാഗത്ത് റോഡ് ഉയര്‍ത്തുന്നതും, താഴ്ത്തുന്നതും സംബന്ധിച്ച പരാതികളും മന്ത്രി പരിശോധിച്ചു. വെള്ളക്കെട്ടുണ്ടാകാത്ത നിലയില്‍ ശാസ്ത്രീയമായി വേണം നിര്‍മാണം നടത്താനെന്ന് മന്ത്രി നിര്‍ദേശം നല്കി.
അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ കാര്‍മലിറ്റ ഡിക്രൂസ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ബിന്ദു,
എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍, അസി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റോജി വര്‍ഗീസ്, പ്രൊഫ. ടി.കെ.ജി നായര്‍, പി.ജെ. അജയകുമാര്‍, എന്‍.സജികുമാര്‍, ശ്യാംലാല്‍, സംഗേഷ്. ജി. നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date