Skip to main content

കൂട്ടുംവാതുക്കൽ കടവ് പാലം നിർമാണം പുരോഗതിയിൽ

 

ആലപ്പുഴ: കണ്ടല്ലൂർ- ദേവീകുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിർമിക്കുന്ന കൂട്ടുംകടവ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 40 കോടി രൂപ വകയിരുത്തി കഴിഞ്ഞ നവംബറിലാണ് പാലത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്.

ഇന്റഗ്രൽ ബ്രിഡ്ജ് മാതൃകയിൽ 320 മീറ്റർ നീളത്തിൽ 19 സ്പാനോടെയാണ് പാലത്തിന്റെ നിർമാണം. 16 സ്പാനുകളുടെ നിർമാണം പൂർത്തിയായി. ശേഷിക്കുന്ന മൂന്നു സ്പാനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കായംകുളം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ 70 ശതമാനവും കണ്ടല്ലൂർ ഭാഗത്തേക്കുള്ള റോഡിന്റെ 40 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പാലത്തിന് മൂന്ന് ആർച്ചുകളുമുണ്ട്. ഒരു ആർച്ചിന്റെ നിർമാണം പൂർത്തിയായി. രണ്ടാമത്തെ ആർച്ചിന്റെ  നിർമാണം ആരംഭിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കി പാലം ഡിസംബറിൽ തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.
 
കണ്ടല്ലൂർ, ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ അരനൂറ്റാണ്ടിലേറെയായുള്ള ആവശ്യമാണ് കൂട്ടുംവാതുക്കൽകടവ് പാലം. കായംകുളത്തെയും പരിസര പ്രദേശങ്ങളിലേയും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പാലം വഴി തെളിക്കും.

date