Skip to main content

കോവിഡ് വ്യാപനം - കൊയിലാണ്ടി നഗരസഭ കർശന നിയന്ത്രണത്തിലേക്ക് 

 

 

 

കൊയിലാണ്ടി നഗരസഭയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് പരിഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും.  നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയുടെ അധ്യക്ഷതയിൽ  കോര്‍ഗ്രൂപ്പ് അവലോകന യോഗം ചേർന്നു. നഗരസഭയിലെ 25 വാർഡുകൾ കണ്ടയ്ൻമെന്റ് സോണിലായ സാഹചര്യത്തിലാണ് യോഗം ചേർന്നത്.

 കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 25 വാര്‍ഡുകളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ എന്നിവ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കും.

നഗരത്തിലെ തിരക്ക് നിയന്ത്രിച്ച് കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ടയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടാത്ത നഗരസഭാ പ്രദേശത്തെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള മുഴുവൻ കച്ചവട വ്യാപാര സ്ഥാപനങ്ങളുടെയും   പ്രവര്‍ത്തന സമയം ഇന്ന് (ആഗസ്ത് 31) മുതല്‍ ശനിയാഴ്ച വരെ വൈകീട്ട് ആറ് മണിവരെയായി നിജപ്പെടുത്താൻ  തീരുമാനിച്ചു.  

നഗരത്തിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും  ഹോം ഡലിവറി മാത്രമേ നടത്താവൂ.  ഇവയുടെ  പ്രവർത്തന സമയം കണ്ടയിന്‍മെന്‍റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് മണി വരെയായി പരിമിതപ്പെടുത്തും.  

നഗരസഭയിലെ വാർഡ് ആര്‍.ആര്‍.ടി യോഗങ്ങള്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തിനകം ഓണ്‍ലൈനായി ചേരുന്നതിനും ഹോം/റൂം ക്വാറന്‍റൈന്‍ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

ഒരു തരത്തിലുള്ള കൂടി ചേരലുകളും നഗരസഭാ പരിധിയിൽ അനുവദിക്കില്ല. അനാവശ്യ  യാത്രകൾ കർശ്ശനമായി നിയന്ത്രിക്കും. നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കും.

രോഗവ്യാപനം തീവ്രമാകുന്നത് പരിഗണിച്ച് പാറപ്പള്ളി ഉള്‍പ്പെടെയുള്ള നഗരസഭാ പ്രദേശത്തെ ബീച്ചുകള്‍ അടയ്ക്കും.  കൂടാതെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.  

നഗരസഭയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വീടുകളിലും പൊതുസ്ഥലങ്ങളിലും  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന്  ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

date