Skip to main content

ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി

ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നൽകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങൾക്ക് ഇത് ആശ്വാസമേകും. ഇതിനായി 26.8  ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ആസ്ഥാനത്തോടു ചേർന്ന് നിർമ്മിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ ഷോറൂമിന്റെയും എക്‌സ്പീരിയൻസ്  സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറാൻ ഭിന്നശേഷിക്കാരെ പ്രാപ്തമാക്കുകയാണ് ഈ സർക്കാർ. വികലാംഗ ക്ഷേമ കോർപറേഷൻ എല്ലാ ജില്ലകളിലും സഹായ ഉപകരണങ്ങൾ കൈമാറുന്നു. ശുഭയാത്ര പദ്ധതിയിലൂടെ വീൽചെയർ, കേൾവി പരിമിതിയുള്ളവർക്ക് ശ്രവണ സഹായി, വോയിസ് എൻഹാൻസഡ് മൊബൈൽ ഫോണുകൾ തുടങ്ങി ശാരീരിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ അവരെ പ്രാപ്തമാക്കുകയാണ് സർക്കാർ. തൊഴിൽ രംഗത്ത് ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന,  കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റിട്ട. കേണൽ ഷാജി എം. വർഗീസ്, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ഡയറക്ടർ കൊറ്റാമം വിമൽ കുമാർ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 3201/2021
 

date