Skip to main content
pattaya mela

പട്ടയമേളയില്‍ റോസിയുടെ നിറപുഞ്ചിരിയ്ക്ക് റോസാപ്പൂച്ചന്തം

'മണ്ണു കൊണ്ടുണ്ടാക്കിയ വീടിന് നാഥനായി. ഇനി ഞങ്ങള്‍ക്ക് സ്വസ്ഥമായിരിക്കാം. നിറഞ്ഞ സന്തോഷം. സര്‍ക്കാരിനും മന്ത്രിക്കും നന്ദി' - ടൗണ്‍ഹാളിലെ പട്ടയ വിതരണ ചടങ്ങില്‍ കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോള്‍ പീച്ചി മയിലാടുംപാറ അരയപറമ്പില്‍ റോസി ചാക്കോയ്ക്ക് ആനന്ദ കണ്ണീര്‍ അടക്കാനായില്ല.

തൃശൂര്‍ ടൗണ്‍ ഹാളില്‍ രാവിലെ 11.30 ന് ആരംഭിച്ച സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജനില്‍ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തില്‍ കൈകള്‍ കൂപ്പിയ റോസിയെ മന്ത്രി ചേര്‍ത്തുപിടിച്ചു. 11.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂര്‍ താലൂക്കിലെ പീച്ചി വില്ലേജിലാണ് റോസി താമസിക്കുന്നത്.

18 ാം വയസില്‍ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയില്‍ വന്ന റോസിക്ക്  70-ാം വയസിലാണ് താനും ഭര്‍ത്താവും മക്കളും ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മണ്ണ് കൊണ്ട് പടുത്തുയര്‍ത്തിയ വീടിന് പട്ടയം കിട്ടുന്നത്.  മണ്ണ് കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കി പണിയാനോ പൊളിച്ചു പണിയാനോ സാമ്പത്തിക പ്രതിസന്ധി മൂലം റോസിക്കും കുടുംബത്തിനും കഴിഞ്ഞില്ല. ജീവിതം ജീവിച്ചു തീര്‍ക്കേണ്ടതാണെന്ന ബോധ്യത്തില്‍ സ്വയം ആശ്വസിച്ച് റോസിയും കുടുംബവും ഒരു രേഖകളുമില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്. ഇതിനാണ് സര്‍ക്കാര്‍ അറുതി വരുത്തിയത്. മലയോര കര്‍ഷകരായതിനാല്‍ വനഭൂമി പട്ടയമാണ് റോസിക്ക് ലഭിച്ചത്.

date