Skip to main content

ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വരുന്ന ഓരോ വർഷവും ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് അമ്പലപ്പുഴ ആമയിടയിൽ നിർമിച്ചുനൽകിയ 45 വീടുകളുടെ താക്കോൽ കൈമാറൽ കർമം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകളാണ് നിർമിച്ചു നൽകിയത്. ഈ സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 12,067 വീടുകൾ നിർമിച്ച് നൽകാനായി. അർഹരായ എല്ലാ ഭവനരഹിതർക്കും സ്വന്തമായി വീടുകൾ ഉണ്ടാകണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ പുനർനിർമാണമെന്നത് സർക്കാർമാത്രം പങ്കുവഹിച്ചുകൊണ്ട് പൂർത്തിയാക്കേണ്ട ഒന്നല്ല. അത് പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണയോടെയും സഹകരണത്തോടെയും നടപ്പാക്കാനാവും. അവരിൽനിന്നും ലഭിക്കുന്ന ആശയങ്ങളും വിഭവങ്ങളുമെല്ലാം കേരളത്തിന്റെ പുനർനിർമാണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആമയിട കോളനിയിലെ 65 അന്തേവാസികൾക്ക് 65 വീടുകൾ നിർമിച്ച് നൽകാമെന്ന് ശ്രീ സത്യസായി ട്രസ്റ്റ് സന്നദ്ധത അറിയിച്ചത്. 14 വീടുകൾ നേരത്തേതന്നെ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ശേഷിക്കുന്ന 51 ൽ 45 വീടുകളാണ് ഇന്ന് കൈമാറുന്നത്. പ്രളയത്തെ പ്രതിരോധിക്കും വിധം അഞ്ചടി ഉയരത്തിൽ നിർമിച്ച വീടുകളാണിവ.
ഇത്തരത്തിലുള്ള സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ശ്രീ സത്യസായി ട്രസ്റ്റ് ഏറ്റെടുക്കുന്നുവെന്നത് സന്തോഷം നൽകുന്നു. ആതുര ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം മാതൃകാപരമായ പ്രവത്തനമാണ് ട്രസ്റ്റ് നടത്തുന്നത്. ഇത്തരം സഹായങ്ങൾ ഏതെങ്കിലും ജാതിയിലോ മതത്തിലോ മാത്രമായി ചുരുക്കേണ്ടതില്ലെന്ന നയമാണ് ട്രസ്റ്റ് പിന്തുടരുന്നത്. മാനവികമൂല്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് സമൂഹത്തിൽ ഇടപെടുന്ന ഇത്തരം സംഘടനകൾ ഇന്നത്തെ കാലത്ത് അനിവാര്യമാണ്.
പ്രളയത്തേയും കോവിഡിനെയും ഒറ്റക്കെട്ടായാണ് കേരളം എതിരിട്ടത്. ആ ഐക്യം ഇനിയും ഊട്ടയുറപ്പിക്കേണ്ടതുണ്ട്. ദുരന്തകാലത്തെന്നപോലെ എല്ലാ കാലത്തും ഏകോദര സഹോദരങ്ങളെപോലെ നാം നീങ്ങണം. അതിനായി സർക്കാരും രാഷ്ട്രീയ - സന്നദ്ധസ ംഘടനകൾ കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3584/2021
 

date