Skip to main content

'നിറകേരളം ശില്പ കേരളം'- കലാപ്രദർശനവുമായി ലളിതകലാ അക്കാദമി

കേരള ലളിതകലാ അക്കാദമിയുടെ 'നിറകേരളം ശില്പ കേരളം' കലാപ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ചിത്രകാരൻ ടി ജി ജ്യോതിലാൽ കലാപ്രദർശനം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ കാലത്ത് സർക്കാർ സംഘടിപ്പിച്ച കലാക്യാമ്പുകളിൽ രചിച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തൃശൂർ ജില്ലയിലെ 27 കലാകാരൻമാരുടെ സൃഷ്ടികളുണ്ട്. കേരളത്തിൽ 13 കേന്ദ്രങ്ങളിലായാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് ശില്പകലാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പിന്തുണയോടെയാണ് ലളിതകലാ അക്കാദമി പ്രദർശനം സംഘടിപ്പിച്ചത്. അക്കാദമിയുടെ ചിത്രകലാ സംരംഭത്തിന് പിന്തുണയുമായി തൃശൂർ ജില്ലയിലെ കലാകാരന്മാരും അണിനിരന്നു. കോവിഡ് പ്രതിരോധം, മതേതരത്വം എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് കലാസൃഷ്ടികളിൽ ഏറെയും. കലാപ്രവർത്തനത്തിന് വേണ്ട  ചെലവുകൾ വഹിക്കുന്നത് അക്കാദമിയാണ്. പ്രദർശനത്തിൽ വിറ്റുപോകുന്ന കലാസൃഷ്ടിയുടെ പ്രതിഫലം കലാകാരന് സ്വന്തം. തൃശൂരിന് പുറമെ കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീ അക്കാദമി ഗ്യാലറികളിലാണ് പ്രദർശനം നടക്കുന്നത്. എല്ലാ ഗ്യാലറികളിലും ഒക്ടോബർ 4 മുതൽ 13 വരെയും തിരുവനന്തപുരം ഗ്യാലറിയിൽ രണ്ടാം ഘട്ടം 15 മുതൽ 23 വരെയുമാണ്  പ്രദർശനങ്ങൾ. കലാകാരൻമാരുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ ഒരുക്കിയ ഏറ്റവും വിപുലമായ പദ്ധതിയാണ് ശില്പ കേരളം കലാപ്രദർശനം എന്ന് ലളിതകലാ അക്കാദമി സെക്രട്ടറി
പി വി ബാലൻ പറഞ്ഞു.

 

date