Skip to main content

എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നതിന്  ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശം  

കോട്ടയം: പ്രളയത്തിന്റെ സാഹചര്യത്തിൽ എലിപ്പനി പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. 

 

പ്രളയജലത്തിലോ ചെളിയിലോ മലിന ജലത്തിലോ നടക്കുക, കുളിക്കുക, നീന്തുക, തുണി അലക്കുക, രോഗികളുമായോ ചത്ത മൃഗങ്ങളുമായോ സമ്പർക്കം പുലർത്തുക, പ്രളയ ജലം ഉപയോഗിച്ച് സാധന സാമഗ്രികൾ വൃത്തിയാക്കുക തുടങ്ങിയവ ചെയ്തവർക്ക് എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്.  

 

ഒരുപ്രാവശ്യം മാത്രം സമ്പർക്കം ഉണ്ടായവർ ആഴ്ച്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിൻ ഗുളിക വീതം  രണ്ട് ആഴ്ച കഴിക്കണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെ നിരന്തര സമ്പർക്കം ഉണ്ടായവരും പ്രദേശ വാസികളും സമ്പർക്കം നീണ്ടുനിൽക്കുന്ന എല്ലാ ആഴ്ച്ചകളിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം. 

 

ശരീരത്തിൽ മുറിവോ വ്രണങ്ങളോ ഉള്ളവർക്ക് ഇത്തരം സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ദിവസേന രണ്ടു നേരം 100 മില്ലി ഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചു ദിവസം തുടർച്ചയായി കഴിക്കണം. തുടർന്നുള്ള ആഴ്ച്ചകളിൽ മലിനജല സമ്പർക്കം ഉണ്ടാകുന്നുവെങ്കിൽ ഇവർ ആഴ്ച്ചയിലൊരിക്കൽ രണ്ടുഗുളിക വീതം തുടർന്നും കഴിക്കണം. രണ്ടു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് കിലോഗ്രാം തൂക്കത്തിന് 4 മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ച്ചയിലൊരിക്കലാണ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകേണ്ടത്. 

 

രണ്ടു വയസിനു താഴെയുള്ള വർക്ക് കിലോഗ്രാം തൂക്കത്തിന് 10 മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ച്ചയിലൊരിക്കൽ അസിത്രോമൈസിൻ എന്ന ഗുളികയാണ് നൽകേണ്ടത്.

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്‌സിസൈക്ലിൻ കഴിക്കാൻ പാടില്ല. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം അമോക്‌സിലിൻ, പെൻസിലിൻ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കേണ്ടത്.  

 

ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ശുദ്ധ ജലത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. ഡോക്‌സിസൈക്ലിൻ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ വഴിയും സൗജന്യമായി ലഭിക്കും. നിർദ്ദേശത്തിനനുസരിച്ചേ ഗുളിക കഴിക്കാവൂ.

date