Skip to main content

പ്രവേശനോത്സവത്തോടെ തുടക്കം വരവേല്‍പ്പിനൊരുങ്ങി പൊതുവിദ്യാലയങ്ങള്‍

 

    ഏറെ നാളത്തെ അടച്ചിടലിനുശേഷം നവംബര്‍ 1 ന് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നു. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ, മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് മുഖേന ഒരു ഹൈസ്‌കൂളിന് 5000 രൂപ നിരക്കില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ എണ്ണം കണക്കാക്കി മുഴുവന്‍ സ്‌കൂളുകളിലും ഹാന്റ് വാഷ്, സോപ്പ്, ബക്കറ്റ് മുതലായവ വാങ്ങുന്നതിനായി 1500 രൂപ മുതല്‍ 4000 രൂപ വരെ ധനസഹായമായി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിലും, കളക്ടറുടെ നേതൃത്വത്തിലും സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. 

    കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കുട്ടികളെ ക്ലാസ്സുകളില്‍ ഇരുത്തുന്നതു സംബന്ധിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിട്ടുള്ളതാണ്. ഇതിനാവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ. വിഭാഗം പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, പി.ടി.എ. കമ്മറ്റികള്‍ക്കുമായി നല്‍കിയിട്ടുണ്ട്. ഒന്നു മുതല്‍ 7 വരെ ക്ലാസ്സുകളിലും 10, +1, +2 ക്ലാസ്സുകളിലുമുള്ള കുട്ടികളാണ് നവംബര്‍ 1 ന് പ്രവേശനോത്സവത്തിനായി സ്‌കൂളുകളില്‍ എത്തുന്നത്. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതപത്രം സ്വീകരിച്ചുകൊണ്ടാണ് കുട്ടികളെ ക്ലാസ്സിലിരുത്തുന്നത്. കൂടാതെ ബയോബബിള്‍ സംവിധാനം ഒരുക്കി പരമാവധി സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. സ്‌കൂളിലേക്കയക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ബന്ധപ്പെട്ട അധ്യാപകര്‍ നല്‍കുന്നതായിരിക്കും. വീടുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതും തിരിച്ചെത്തുന്നതുമായ ദിനങ്ങള്‍ ജാഗ്രതയോടെ ഏവരും ഏറ്റെടുക്കേണ്ടതാണ്. വകുപ്പ് തല നടപടികളോടൊപ്പം ജനകീയ ക്യാമ്പെയിനായി സ്‌കൂള്‍ പ്രവേശനോത്സവത്തെ തുടര്‍ന്നുള്ള ദിനങ്ങള്‍ ഏറ്റെടുക്കുവാന്‍ എല്ലാ സന്നദ്ധ, വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെയും ജനകീയ സമിതികളുടെയും, നാട്ടുകാരുടെയും, സഹകരണം അത്യന്ത്യാപേക്ഷിതമാണ്. 
 
    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ പുതിയ ബഹുനില കെട്ടിടങ്ങള്‍ പണി പൂര്‍ത്തീകരിച്ച് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. കിഫ്ബി ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 5 കോടിയുടെ അഞ്ചും, മൂന്നുകോടിയുടെ നാലും പുതിയ കെട്ടിടങ്ങള്‍, കൂടാതെ പ്ലാന്‍, നബാര്‍ഡ്, ട്രൈബല്‍ ഫണ്ട്, എം.എല്‍.എ. ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിലായി നിരവധി പുതിയ കെട്ടിടങ്ങളാണ് സ്‌കൂള്‍ ക്യാമ്പസുകളില്‍ മികച്ച സൗകര്യങ്ങളോടുകൂടി പൂര്‍ത്തിയായിട്ടുള്ളത്. 
    
കോവിഡിന് മുന്‍പ് തങ്ങള്‍ പഠിച്ചു വന്നിരുന്ന, കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങള്‍ക്കു പകരം, കണ്ണഞ്ചിപ്പിക്കുന്ന പുതിയ സ്‌കൂള്‍ മന്ദിരങ്ങളാണ് വിസ്മയമുയര്‍ത്തി കുട്ടികളെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുന്നതെന്ന് പൊതുസംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍ പറഞ്ഞു.

 

date