Skip to main content

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

സ്വർണ്ണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന  ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല എന്ന തരത്തിലുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ അതിലെ നികുതി വെട്ടിപ്പ് തടയാൻ രൂപീകരിച്ച അന്വേഷണ വിഭാഗമാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ്. സ്പഷ്ടമായ നിയമവും, ചട്ടവും അനുസരിച്ചാണ്     ജി.എസ്.ടി ഇന്റലിജൻസിന്റെ പ്രവർത്തനം. ചരക്ക് കടത്ത് പരിശോധിക്കുവാനുള്ള ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അധികാരം ജി.എസ്.ടി. നിയമത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിലേക്കായി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ തലം മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രോപ്പർ ഓഫീസർമാരായി അധികാരപ്പെടുത്തി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത് ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം പരിശോധിക്കുവാനും നിയമപരമായ നടപടിയെടുക്കാനും ജി.എസ്.ടി. വകുപ്പിന് അധികാരമുണ്ട്.
സ്വർണ്ണം, അടയ്ക്ക, പ്ലൈവുഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വ്യാപകമായി നികുതിവെട്ടിച്ച് കടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം പരിശോധന കർശനമാക്കിയിരുന്നു. വാഹനങ്ങളിലും അല്ലാതെയും നികുതി വെട്ടിച്ചുള്ള സ്വർണക്കടത്ത് അടുത്തകാലത്ത് വ്യാപകമാണ്. നികുതി വെട്ടിപ്പ് നടത്താൻ ഇടയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമപരമായ ഔദ്യോഗിക ചുമതലയാണ്. വ്യാജ പ്രചരണങ്ങളിൽ കുടുങ്ങി പരിശോധന തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇവർ കർശനമായ ക്രിമിനൽ നടപടികളടക്കം നേരിടേണ്ടി വരുമെന്നും വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ്. 4280/2021

date