Skip to main content

കെ.എസ്.ആർ.ടി.സി സമരത്തിന് ന്യായീകരണമില്ല; മന്ത്രി ആന്റണി രാജു

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെ.എസ്.ആർ.ടി.സി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. യൂണിയനുകളുടെ ആവശ്യപ്രകാരമുള്ള ശമ്പള പരിഷ്‌കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ മാസം തോറും 150 കോടിയോളം രൂപ നൽകാൻ സർക്കാർ തയ്യാറായി. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്‌കരണത്തിന് മാസംതോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.
ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും സർക്കാരിനെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാസംതോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാൽ സർക്കാർ സഹായം ആവശ്യമാണ്. സർക്കാരിനെ മുൾമുനയിൽ നിർത്തി സംഘടനകൾ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്‌കരണമെന്ന പിടിവാശിയാണ് യൂണിയനുകൾ സ്വീകരിച്ചത്. കോവിഡ് കാലഘട്ടത്തിൽ വരുമാനവും ജീവിതമാർഗ്ഗവുമടഞ്ഞ, പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
പി.എൻ.എക്സ്. 4286/2021

 

date