Skip to main content

ദേശീയപാതാ വികസനം: ഇതുവരെ നൽകിയത് 715.56 കോടി

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത ഭൂവുടമകൾക്ക് ഇതുവരെ നൽകിയത് 715.56 കോടി രൂപ. പൂർണ്ണമായും ഭൂമിയുടെ രേഖകളും മറ്റു തിരിച്ചറിയൽ രേഖകളും സമർപ്പിച്ച 1070 പൊന്നുംവില കേസ്സുകളിലെ, ഏകദേശം 513 ഭൂവുടമകളിൽ നിന്നായി ഒക്ടോബർ 30 വരെ 27.4011 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന്റെ നഷ്ടപരിഹാരതുകയായ 715.56 കോടി രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ അധികൃതർ നിക്ഷേപിച്ചത്. 

ദേശീയപാതാ 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുളളിൽ ഉടമസ്ഥാവകാശ രേഖകൾ പൂർണ്ണമായും സമർപ്പിക്കാത്ത ഭൂവുടമകൾക്ക് പാസ്സാക്കി മാറ്റിവച്ചിട്ടുള്ള നഷ്ടപരിഹാരത്തുക  അനുവദിക്കുന്നതിന് വില്ലേജാഫീസുകൾ കേന്ദ്രീകരിച്ച്  അദാലത്തുകൾ ഘട്ടങ്ങളായി സംഘടിപ്പിച്ച് വരികയാണ്. ഇതിന്റെ മൂന്നാംഘട്ടം നവംബർ ഒന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ അതാത് വില്ലേജാഫീസുകളിൽ ക്രമീകരിച്ചിട്ടുണ്ട്. മൂന്നാംഘട്ടമായി യൂണിറ്റ് ഒന്നിന് കീഴിൽ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി, തളിക്കുളം, ഒരുമനയൂർ വില്ലേജുകളുടെയും യൂണിറ്റ് രണ്ടിന് കീഴിൽ വരുന്ന മണത്തല, വാടാനപ്പള്ളി, കയ്പമംഗലം, ആല, കൂളിമുട്ടം വില്ലേജുകളുടെ അദാലത്തുകളാണ് നടക്കുക. 

അദാലത്തുകളുടെ ആദ്യഘട്ടം യൂണിറ്റ് നാലിന്  കീഴിൽ വരുന്ന കടിക്കാട്, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളുടെതായിരുന്നു. രണ്ടാംഘട്ടം യൂണിറ്റ് മൂന്നിന്റെ കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂർ വില്ലേജുകളുടെതുമായിരുന്നു. ആദ്യ രണ്ട് ഘട്ട അദാലത്തുകളിലും ഭൂവുടമകളുടെ നല്ല സഹകരണമാണ് ലഭിച്ചത്.  ഈ വില്ലേജുകളിൽ ഇനിയും രേഖകൾ സമർപ്പിക്കാത്ത ഭൂവുടമകൾ പൂർണ്ണമായ രേഖകൾ ഉടൻ സമർപ്പിക്കേണ്ടതാണെന്നും, അദാലത്തുകൾ പ്രയോജനപ്പെടുത്തി കക്ഷികൾ പൂർണ്ണമായും രേഖകൾ സമർപ്പിക്കുന്നതോടെ ഇവർക്ക് ഡിസംബർ 31നകം നഷ്ടപരിഹരത്തുക വിതരണം പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ടി മുരളി അറിയിച്ചു. 

പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ വാടകക്കാർക്കുള്ള പുനരധിവാസ പാക്കേജ് തുക വിതരണം ആരംഭിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിച്ചിട്ടുളളവരുടെ തുക വിതരണം ചെയ്യുന്നതിനുള്ള ഫയൽ പരിശോധനയും നടപടിക്രമങ്ങളും ത്വരിതഗതിയിൽ നടന്നുവരികയാണ്. പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന 41 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇതുവരെ 1.23 കോടി രൂപയാണ് വിതരണം ചെയ്തത്. രേഖകൾ ഇനിയും ഹാജരാക്കാത്ത വാടകക്കാർ അടിയന്തിരമായി രേഖകൾ ഹാജരാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസംബർ 31 ന് മുമ്പായി സ്ഥലം ഏറ്റെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് കൈമാറുന്നതിനുവേണ്ട നടപടികളും അതോടൊപ്പം തന്നെ പുനരധിവാസ പാക്കേജ്, നഷ്ടപരിഹാരത്തുക വിതരണം എന്നിവ വേഗത്തിലാക്കാനും ഡെപ്യൂട്ടി കലക്ടർക്കും യൂണിറ്റ് തഹസിൽദാർമാർക്കും നിർദ്ദേശം നൽകിയിരുന്നു. പാസാക്കി വച്ചിരിക്കുന്ന തുക ഇനിയും രേഖകൾ ഹാജരാക്കി കൈപ്പറ്റാതിരിക്കുന്നവരുടെ ഭൂമി ദേശീയപാതാ നിയമം 1956 3E(2) പ്രകാരമുള്ള നിയമാനുസൃത നടപടികൾ സ്വീകരിച്ച് ഏറ്റെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് കൈമാറാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തുകളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അധീനതയിലുള്ളതും ഏറ്റെടുക്കുവാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതുമായ മുഴുവൻ ഭൂമികളും ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികളും ത്വരിതഗതിയിൽ പുരോഗമിച്ചുവരുന്നുണ്ട്.

date