Skip to main content

സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അഞ്ച് വർഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി - അക്കിക്കാവ് ബൈപാസിൻ്റെ 0/000 മുതൽ 9/880 വരെയുള്ള  നവീകരണ നിര്‍മ്മാണോദ്ഘാടനം പന്നിത്തടം സെന്ററില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. 2022ൽ തന്നെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമായ കേച്ചേരി ജംഗ്ഷന്റെ വികസന പ്രവർത്തനങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള സാധ്യത കൈക്കൊള്ളുമെന്നും ഇതിന് മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ റോഡുകളുടെ കാര്യത്തിൽ  പ്രധാന പ്രശ്നം നിലനിൽക്കുന്നത് തൃശൂർ മുതൽ വടക്കോട്ടാണ്. ഈ ഭാഗങ്ങങളിൽ ഒട്ടേറെ പട്ടണങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വലയുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണും. കാലാവസ്ഥയാണ് റോഡ് നിർമ്മാണം തടസപ്പെടാൻ കാരണമെന്നിരിക്കെ പിഡബ്ല്യുഡി സംഘം  ഇതുസംബന്ധിച്ച പ്രശ്നങ്ങൾ
ആഴ്ചയിൽ വിലയിരുത്തുന്നുണ്ട്. 

സംസ്ഥാനത്തെ ഡ്രൈനേജ്‌ സംവിധാനം പ്രധാന പ്രശ്നമായി നിലനിൽക്കുന്നതിനാൽ കാലാവസ്ഥയ്ക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പ് ഈ വർഷം മുതൽ പ്രവൃത്തി കലണ്ടർ തയ്യാറാക്കും. മഴക്കാലത്ത് റോഡ് നിർമ്മാണങ്ങളുടെ കടലാസ് പ്രവർത്തനങ്ങളും വേനൽ കാലത്ത് പ്രവൃത്തിയും എന്നുള്ളതാണ് ലക്ഷൃം. റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി  പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നിർമിച്ച റോഡുകളുടെ പ്രധാന ഭാഗത്ത് നിർമ്മാണ വിവരങ്ങൾ, മന്ത്രിയുടെ ഓഫീസ് ഫോൺ നമ്പർ, കരാറുകാരുടെ ഫോൺ നമ്പർ എന്നിവയും പ്രസിദ്ധപ്പെടുത്തും.കാലാവധിക്കുള്ളിൽ റോഡ് തകർന്നാൽ പൊതുജനങ്ങൾക്ക് നേരിട്ടു പരാതിപ്പെടാനാണിത്. ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിൽ നിന്ന് തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധിയുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

എ സി മൊയ്തീൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം എൽ എ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, ജലീൽ ആദൂർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജൻ, രേഖ സുനിൽ, ചിത്ര വിനോബാജി,  കെ രാമകൃഷ്ണൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ വി എസ് മനീഷ,  അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ എ സുജിത്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2016 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.88 കി.മീ ദൂരത്തില്‍ 32.67 കോടി രൂപ അടങ്കലിലാണ് കേച്ചേരി-അക്കിക്കാവ് ബൈപാസ് നിര്‍മ്മാണം നടക്കുന്നത്.  കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള പ്രഥീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. നടപ്പാതയടക്കം 12 മീറ്റർ വീതിയിലാണ് റോഡിൻ്റെ നിർമ്മാണം. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് റോഡ് തൃശൂർ -  മലപ്പുറം റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്.

date