നിപ്മറിന് സ്ഥലവും കെട്ടിടവും നൽകിയ എൻ കെ ജോർജിനെ ആദരിച്ചു
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മർ) എന്ന സ്ഥാപനത്തിനായി സ്ഥലവും കെട്ടിടവും വിട്ട് നൽകിയ എൻ കെ ജോർജിനെ ആദരിച്ചു. പുല്ലൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ബിന്ദു ആശുപത്രിയിൽ എത്തിയാണ് ആദരിച്ചത്. നിപ്മർ എക്സിക്യൂട്ടിവ് ഡയറക്ടർ സി ചന്ദ്രബാബുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാന ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ആദരവ് നൽകിയത്. സംസ്ഥാന സർക്കാരിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ് അദ്ദേഹമെന്ന് മന്ത്രി പറഞ്ഞു.
നിപ്മറിന്റെ നടത്തിപ്പിന് നാലേകാല്‍ ഏക്കര്‍ സ്ഥലവും 42,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണ് എന്‍ കെ ജോര്‍ജ് നൽകിയത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്‌പെഷ്യല്‍ സ്‌കൂളും കൃത്രിമ കൈ കാല്‍ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടെ 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളാണ് 2012 ഡിസംബറില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കെട്ടിടം ആധുനീകരിക്കുകയും പുതിയ സേവനങ്ങളായ ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സ്പൈനല്‍ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തിയത്. ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ ഇന്ന് ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി എന്ന പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് വരെ നടത്തിവരുന്നുണ്ട്.
- Log in to post comments